വി വി പ്രകാശിന്റെ വീട്ടിലെത്തി എ പി അനില്‍ കുമാര്‍ എംഎല്‍എ

അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്റ് വി വി പ്രകാശന്റെ വീട്ടിലെത്തി എ പി അനില്‍ കുമാര്‍ എംഎല്‍എ. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് വി വി പ്രകാശിന്റെ കുടുംബം വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരുന്നു. എടക്കര ഹൈസ്‌കൂളിലെ ബൂത്തിലെത്തിയാണ് ഭാര്യ സ്മിതയും മകള്‍ നന്ദനയും വോട്ട് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് സന്ദര്‍ശനം. കോണ്‍ഗ്രസ് ജയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മരിക്കുംവരെ കോണ്‍ഗ്രസ് ആയിരിക്കുമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രകാശന്റെ ഭാര്യയും മകളും പ്രതികരിച്ചിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി വി പ്രകാശ് തോല്‍ക്കാന്‍ കാരണം ഇത്തവണത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ആണെന്ന ആരോപണം തുടക്കം തൊട്ടെ ഉണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിന് സാധ്യത കല്‍പിക്കുന്നതിനിടെ മകള്‍ നന്ദനയുടെ ഫേസ്ബുക്ക് പോസ്റ്റും വിവാദങ്ങള്‍ക്ക് ആക്കം കൂട്ടി. അച്ഛന്റെ ഓര്‍മ്മകള്‍ക്ക് മരണമില്ല എന്ന തലക്കെട്ടിലിട്ട ഫേസ്ബുക്ക് പോസ്റ്റ് കുടുംബത്തിന് ആര്യന്‍ ഷൗക്കത്തിനോട് എതിര്‍പ്പുണ്ടെന്ന മാനത്തില്‍ വ്യാപകമായി പ്രചരിച്ചു.
Read Also: ഡോ. ശശി തരൂര്‍ കോണ്‍ഗ്രസിന് അകത്തോ പുറത്തോ ?
സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ആര്യാടന്‍ ഷൗക്കത്ത് വിവി പ്രകാശന്റെ കുടുംബത്തെ സന്ദര്‍ശിക്കുമോ എന്ന ആകാംക്ഷയും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം ഉണ്ടായിരുന്നു. പക്ഷേ 25 ദിവസം നീണ്ട പ്രചാരണത്തില്‍ എവിടെയും ഷൗക്കത്ത് കുടുംബത്തെ കണ്ടില്ല. പ്രതികരണങ്ങളില്‍ നിന്ന് ഇന്ന് പകല്‍ പോലും ഒഴിഞ്ഞുമാറി.
എന്നാല്‍ നിശബ്ദ പ്രചരണ ദിവസം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് വിവി പ്രകാശിന്റെ ഭാര്യയും മക്കളെയും സന്ദര്‍ശിച്ചതോടെ കുടുംബം എല്‍ഡിഎഫിനോട് ചേര്‍ന്ന് നില്‍ക്കുമോ എന്ന സംശയം വ്യാപകമായി. തിരഞ്ഞെടുപ്പ് ദിനമായ ഇന്ന് മകള്‍ നന്ദന ഫേസ്ബുക്കില്‍ അച്ഛന്റെ ഓര്‍മ്മകള്‍ പ്രതിപാദിച്ചുള്ള വൈകാരിക പോസ്റ്റിട്ടു. ഇതിന് പിന്നാലെ കുടുംബം കണ്ണൂരിലേക്ക് മടങ്ങിയതോടെ വോട്ട് ചെയ്യാന്‍ എത്തില്ലെന്ന് അഭ്യൂഹം പരന്നു. എല്‍ഡിഎഫ് ഇത് രാവിലെ മുതല്‍ ആര്യാടന് ഷൗക്കത്തിനെതിരെയുള്ള ആയുധമായി ഉപയോഗിക്കുകയും ചെയ്തു. ഇതിനിടയിലാണ് നാലുമണിയോടുകൂടി പ്രകാശന്റെ ഭാര്യയും മകളും വോട്ട് രേഖപ്പെടുത്തിയത്. ഷൗക്കത്ത് വീട് സന്ദര്‍ശിക്കാത്തതില്‍ ആരോടും പരാതിയില്ലെന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം.
Story Highlights : AP Anil Kumar MLA visits VV Prakash’s house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here