യേശുവിനെ പിശാചായി ചിത്രീകരിച്ച് ഹിന്ദി പാഠപുസ്തകം

ഗുജറാത്തിലെ വിദ്യാർത്ഥികൾക്ക് പഠിക്കാൻ തെറ്റുകളില്ലാത്ത ടെക്സ്റ്റ് ബുക്ക് എന്നത് വിദൂര സ്വപ്‌നമായി തുടരുന്നു. ഏറ്റവും ഒടുവിൽ തെറ്റ് പറ്റിയിരിക്കുന്നത് 9ആംക്ലാസിലെ ഹിന്ദി ടെക്സ്റ്റ് ബുക്കിലാണ്. ക്രിസ്തുവിനെ പിശാചായാണ് പുസ്തകത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ഗുജറാത്ത് സ്റ്റേറ്റ് ടെക്സ്റ്റ് ബുക്ക് ബോർഡ് പ്രസിദ്ധീകരിച്ച പുസ്തകത്തിൽ ഇന്ത്യൻ സംസ്‌കാരത്തിൽ അധ്യാപക വിദ്യാർത്ഥി ബന്ധത്തെ കുറിച്ചുള്ള പരാമർശത്തിലാണ് ക്രിസ്തുവിനെ പിശാചായി ചിത്രീകരിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തിൽ പിശാചായ യേശുവിന്റെ ഒരു വാചകം സ്മരണീയമാണ് എന്ന വാചകമാണ് വിവാദമായത്. ഈ ഭാഗം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ക്രൈസ്തവ സംഘടനകൾ അഹമ്മദാബാദ് ഡിഇഒ ഓഫീസിനുമുന്നിൽ പ്രകടനം നടത്തി. പിശാച് എന്ന് അർത്ഥം വരുന്ന ഹേവാൻ എന്ന ഹിന്ദി വാക്കാണ് ഈസാ അഥവാ യേശുവിന് വിശേഷണമായി നൽകിയത്.
പിന്നീട് യേശുവിന്റേതെന്ന് പറഞ്ഞ് നൽകുന്ന വാചകവും യേസുവിന്റേതല്ല. ‘ എന്റെ പിന്നാലെ വരുന്നവർ എന്നേക്കാൾ ശേഷ്ഠരാണ്, അവരുടെ ചെരിപ്പാകാനുള്ള യോഗ്യത എനിക്കില്ല…’ ഈ വാചകമാണ് യേശുക്രിസ്തുവിന്റേതായി പാഠപുസ്തകത്തിൽ നൽകിയിരിക്കുന്നത്.
ഒരു മാസംമുമ്പുതന്നെ കത്തോലിക്കാസഭാ പ്രതിനിധികൾ തെറ്റുസംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രറിയ്ക്ക് പരാതി നൽകിയിരുന്നു. എന്നാൽ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടതേയുള്ളൂ. ഈ അധ്യായം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പരാതി നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here