‘പോത്ത പുഷ്കര സജീവാദി രാജീവ’ ഗണങ്ങളുടെ അനുഗ്രഹം ഉണ്ടാകട്ടെ, ശ്രീജയ്ക്ക് അച്ഛന്റെ കത്ത് വൈറല്‍

മലയാള സിനിമയില്‍ വെട്ടുകിളി പ്രകാശ് എത്തിയിട്ട് വര്‍ഷം മുപ്പത് കഴിഞ്ഞു. അദ്ദേഹത്തിന്റെ അഭിനയ പാടവം മലയാള സിനിമയ്ക്കും, പ്രേക്ഷകര്‍ക്കും മനസിലാകാന്‍ ദിലീഷ് പോത്തന്റെ തൊണ്ടി മുതലും ദൃക്സാക്ഷിയും ഇറങ്ങേണ്ടി വന്നു എന്ന് മാത്രം. എന്നാല്‍ വെട്ടുകിളി പ്രകാശ് ഒരു കവിയാണെന്ന് ഇപ്പോള്‍ സോഷ്യല്‍ മീഡിയയും സമ്മതിച്ച് തന്നിരിക്കുകയാണ്. കേരള കൗമുദി വാരികയിലാണ് പ്രകാശിന്റെ കവിത അച്ചടിച്ച് വന്നത്.
കവിത ഷെയര്‍ ചെയ്ത് പ്രകാശ് ഫെയ്സ് ബുക്കില്‍ എഴുതിയ കത്താണ് കവിത കഴിഞ്ഞാല്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം.
തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ കഥാപാത്രം ശ്രീകണ്ഠന്റെ പേരിലാണ് പ്രകാശ് കത്തെഴുതിയിരിക്കുന്നത്. തവണക്കവില്‍ നിന്ന് എഴുതിയ രീതിയിലായില്‍ മകള്‍ ശ്രീജയ്ക്കാണ് കത്ത്. കത്തിന്റെ പൂര്‍ണ്ണ രൂപം വായിക്കാം.
പ്രിയ മകൾ ശ്രീജേ,
മോൾക്ക് അച്ഛനോട് വെറുപ്പുണ്ടാകുമെന്നറിയാം. അച്ഛൻ ക്രൂരനോ ദുഷ്ടനോ അല്ല. മോൾടെ, പ്രണയസാഫല്യത്തിൽ അച്ഛന് സന്തോഷമുണ്ട്. പ്രണയത്തെ അച്ഛൻ ബഹുമാനിക്കുന്നു, വിലമതിക്കുന്നു.
പിന്നെ എന്തിനായിരുന്നു ദേഷ്യപ്പെടുകയും, അടിക്കുകയും, ഭീഷണിപ്പെടുത്തുകയും ഒക്കെ ചെയ്തതെന്നാൽ,- അത് മോൾക്ക് താനെ മനസ്സിലായിക്കൊള്ളും…. എന്റെ മോൾക്ക് കുഞ്ഞുങ്ങളുണ്ടായി വളർന്ന് അവരെ കെട്ടിച്ചയക്കാൻ പ്രായമാകുമ്പോൾ !
ശ്രീജക്കുട്ടി, അച്ഛന് മോള് എന്നും കൊച്ചാണ്. അത്താഴ സമയത്ത് അമ്മയോട് നീ എന്നും കലഹിക്കാറുള്ള അടുക്കള ഇപ്പോൾ ശബ്ദ ശൂന്യമാണ്… സാരമില്ല, പുകയില കൃഷിയിടത്തിൽ വെള്ളം കിട്ടിയല്ലൊ.ഇനി എനിക്കു സമാധാനമായി.
അതിനാൽ മോൾക്ക് വിവാഹ സമ്മാനമായിട്ട്, അമ്മ അറിയാതെ,അച്ഛൻ പ്രണയമൊഴികളുടെ ഒരു “ഹൃദയാഭരണം ” കൊടുത്തയ്ക്കുന്നു – നിന്റെ ചേച്ചി വശം.ഗർഭിണിയായതിന്റെ ക്ഷീണമുണ്ടെങ്കിലും അവൾ നിനക്കത് എത്തിച്ചു തരും; നിനക്കും അവളെ വലിയ ഇഷ്ടമാണല്ലോ.
വാശിയും ദേഷ്യവും ചെറുപ്പംമുതലെ കൂടുതലുള്ളതുകൊണ്ട് ചിലപ്പോൾ നീ അച്ഛന്റെ സ്നേഹോപകാരം കീറിക്കളയുകയോ വലിച്ചെറിയുകയോ ചെയ്തേക്കാം.പക്ഷേ ഇഷ്ടമായാൽ സൗകര്യം പോലെ നീയത് മരുമകനെയും കാണിക്കണം. അവന് വിഷമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.
പിന്നെ കാസർകോഡ് നഗരമേഖലയിൽ ഒരു കള്ളൻ തോൾ ബാഗുമായി കറങ്ങി നടക്കുന്നുണ്ട്.
“പുതിയ ജീവിതവും പുതിയ മുഖവും അന്വേഷിച്ച്…” ഇൻലെൻറ് ലെറ്റർ എഴുതിപ്പിച്ചയക്കാനും എഴുതപ്പെട്ടവ മോഷ്ടിക്കാനും അവൻ മിടുക്കനാണ്. അതിനാൽ അച്ഛൻ മോൾക്ക് തന്നയക്കുന്ന ഈ സമ്മാനം അവൻ മോഷ്ടിച്ചെടുക്കാൻ ഇടവരരുത്….
എന്തായാലും ഇങ്ങനെയൊക്കെയുള്ള ജീവിതാനുഭവങ്ങൾ നൽകിയ “പോത്ത പുഷ്കര സജീവാദി രാജീവ” ഗണങ്ങളുടെ അനുഗ്രഹം,എന്നും മോൾക്കുണ്ടാകുമാറാകട്ടെ..
സ്നേഹത്തോടെ അച്ഛൻ.
-ശ്രീകണ്ഠൻ
വെട്ടുകിളിയുടെ കവിത വായിക്കാം
vettukili prakash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here