ജീൻപോളിനെതിരായ നടിയുടെ പരാതി സാഹചര്യം മുതലെടുക്കലെന്ന് ലാൽ

സംവിധായകൻ ജീൻ പോൾ ലാലിനും നടൻ ശ്രീനാഥ് ഭാസിയ്ക്കുമെതിരെ യുവനടി നൽകിയ പരാതിയിൽ സംവിധായകനും ജീൻപോളിന്റെ പിതാവുമായ ലാൽ രംഗത്ത്. നടി സാഹചര്യം മുതലെടുക്കുകയാണെന്ന് ലാൽ പറഞ്ഞു. ഒരു സീനിൽ മാത്രം അഭിനയിക്കാൻ വന്ന നടിയാണ് ഇവർ. അല്പം മോഡേൺ ആകണം പെൺകുട്ടി എന്നതിനാലാണ് അവരെ തെരഞ്ഞെടുത്തത്. ചാനലിൽ അവതാരികയായി ഉണ്ടായിരുന്നു. തന്റെ വീട്ടിൽ വന്നാണ് അവർ കഥ കേട്ടത്. ആ റോൾ ചെയ്യാമെന്നും പറഞ്ഞു. പിന്നീട് വിളിച്ചിട്ട് കിട്ടിയില്ലെങ്കിലും ഷൂട്ടിംഗ് ദിവസം അവർ എത്തി.
ശ്രീനാഥ് ഭാസിയുമായുള്ള ഒരു കോമ്പിനേഷൻ സീൻ എടുക്കാൻ വിളിച്ചപ്പോൾ അവർ കംഫർട്ടബിൾ അല്ലെന്ന് പറഞ്ഞു. അവരുടെ പെർഫോമൻസ് മോശമായിരുന്നു. അതുകൊണ്ട് അവരെ ഒഴിവാക്കുകയായിരുന്നു. പിന്നീട് സീൻ പൂർത്തിയാക്കിയത് മറ്റൊരു പെൺകുട്ടിയെ ആ വേഷം ധരിപ്പിച്ച് തിരിച്ച് നിർത്തിയെല്ലാമണെന്നും ലാൽ പറഞ്ഞു. സീൻ പൂർത്തിയാക്കാത്തതിനാലാണ് അവർക്ക് പണം നൽകാതിരുന്നത്. ഇതിന് പിന്നാലെ അവർ വക്കീൽ നോട്ടീസ് അയക്കുകയായിരുന്നു.
ജീൻപോളും ശ്രീനാഥ് ഭാസിയും ചാനലിൽ വന്നിരുന്ന് മാപ്പ് പറയണമെന്നും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. നിലവിലെ സാഹചര്യത്തിൽ എന്ത് പറഞ്ഞാലും വിവാദമാകുമെന്ന് അറിയുന്നതുകൊണ്ടാണ് ഇത്തരം പരാതികൾ ഉയരുന്നതെന്നും ഇതിനെ നിയമപരമായി തന്നെ നേരിടുമെന്നും ലാൽ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here