അപ്രതീക്ഷിത ഹർത്താലിൽ വലഞ്ഞ് ജനങ്ങൾ

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത അപ്രതീക്ഷിത ഹർത്താലിൽ വലഞ്ഞ് ജനങ്ങൾ. സംസ്ഥാനത്ത് കെഎസ്ആർടിസി ബസ്സുകളടക്കം വാഹനങ്ങളൊന്നും ഇന്ന് നിരത്തിലിറങ്ങിയില്ല. ഏണിക്കരയിൽ ഒരു കെഎസ്ആർടിസി ബസസ്സിന് നേരെ കല്ലേറ് ഉണ്ടായി. കല്ലേറിൽ ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റു. ഇന്നലെ രാത്രിയോടെ പ്രഖ്യാപിച്ച ഹർത്താൽ വിവരം മിക്ക യാത്രക്കാരും ഇന്ന് രാവിലെയാണ് അറിയുന്നത്.
ആശുപത്രികളിലേക്കും, ഇന്റർവ്യൂവിനുമായി എത്തിയവരും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരുമാണ് മിക്ക യാത്രക്കാരും. പലരും റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഹർത്താൽ വിവരം അറിയുന്നത്. ഇവർക്ക് ആകെ ആസ്വാസം പോലീസ് നൽകുന്ന സർവ്വീസ് ആണ്.
എറണാകുളത്ത് വാഹനങ്ങൾ ബിജെപി പ്രവർത്തകർ തടയുന്നുണ്ട്. ആലുവ, ഏലൂർ, പാതാളം, ഭാഗങ്ങളിൽ സ്വകാര്യ വാഹനങ്ങൾ തടയുന്നുണ്ട്. കൊച്ചിയിൽ സ്വകാര്യ വാഹനങ്ങൾ അപൂർവ്വം കാഴ്ചയാണ്.
കണ്ണൂർ, കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിലും ഹർത്താൽ പൂർണ്ണമാണ്. രാവിലെ ചില സ്വകാര്യ വാഹനങ്ങൾ നിരത്തിലുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ഹർത്താൽ പൂർണ്ണമാണ്. പോലീസ് കനത്ത ജാഗ്രതയിലാണ്. അത്യാവശ്യമായി ഓടുന്ന സ്വകാര്യ വാഹനങ്ങളും ഇരു ചക്രവാഹനങ്ങളുമൊഴിച്ച് മറ്റ് വാഹനങ്ങളൊന്നും തന്നെ നിരത്തിലിറങ്ങിയിട്ടില്ല.
ശനിയാഴ്ച രാത്രി ശ്രീകാര്യത്ത് സി.പി.എം ആർ.എസ്.എസ് സംഘർഷത്തിൽ വെട്ടേറ്റ് ആർ.എസ്.എസ് കാര്യവാഹക് രാജേഷ് മരിച്ചതിനെ തുടർന്നാണ് ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here