ഹണിട്രാപ്പ്; ചാനൽ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ ചർച്ചയാവുന്നു

മന്ത്രിയായിരുന്ന ശശീന്ദ്രനെ ഹണി ട്രാപ്പിൽ കുടുക്കിയ കേസിലെ വിവാദ ചാനലിലെ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ സാമൂഹ്യമാധ്യമങ്ങളിൽ ചൂടുള്ള ചർച്ചയാകുന്നു. തന്നെ ബലിയാടാക്കുകയായിരുന്നു എന്നാണ് ഈ വനിതാ ജേർണലിസ്റ്റ് തന്റെ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിൽ പറയുന്നത്. പബ്ലിക് ആയിട്ടാണ് ഇത് പോസ്റ്റ് ചെയ്തിരുന്നത്. എന്നാൽ ഏതാനും മണിക്കൂറുകൾക്കകം പോസ്റ്റ് ടൈം ലൈനിൽ നിന്നും അപ്രത്യക്ഷമായി. കേസ്സിൽ പ്രതിയായി ജയിലിൽ പോയി ജാമ്യത്തിൽ ഇറങ്ങിയ ജയചന്ദ്രനെതിരെ ആണ് പോസ്റ്റ്. ‘ഹണി ട്രാപ്പ് ‘ കേസ് തന്റെ തലയിൽ വച്ച് കെട്ടാനുള്ള ശ്രമം ജയചന്ദ്രൻ നടത്തിയതായാണ് പ്രധാന ആരോപണം. ചാനൽ മേധാവി അജിത് കുമാറിനൊപ്പം ജയിലിൽ കഴിഞ്ഞിരുന്ന ജയചന്ദ്രന് ഈ വനിതാ ജേർണലിസ്റ്റിന്റെ വെളിപ്പെടുത്തൽ കൂടുതൽ സമ്മർദ്ദം ഉണ്ടാക്കും.
പോസ്റ്റ് ഇങ്ങനെ
മംഗളത്തിലേക്ക് ഇനിയൊരു തിരിച്ചുവരവ് തീരെ ആഗ്രഹിച്ചതല്ല. എന്തിനായിരുന്നു അനിയത്തിയെന്നും സഹോദരിയെന്നുമൊക്കെപ്പറഞ്ഞ് കൂടെ നിർത്തി ചതിച്ചത് ? ഒരു തെറ്റു ചെയ്താൽ അത് ഏറ്റെടുക്കണം. അല്ലാതെ എന്റെ തലയിൽ വെച്ചു കെട്ടി രക്ഷപ്പെടുകയല്ല ചെയ്യേണ്ടത്. ഓ… അതെങ്ങനെയാ… DGP യും ADGP യും ഒക്കെ സ്വന്തം പോക്കറ്റിൽ അല്ലേ… അപ്പോൾ ആരുടെ തലയിൽ വെച്ചും രെക്ഷപ്പെടാമല്ലോ അല്ലേ R .ജയചന്ദ്രാ. അന്നു നീ വന്നു കാലു പിടിച്ചില്ലായിരുന്നെങ്കിൽ മംഗളത്തിലെ സഹപ്രവർത്തക മറ്റു ചാനലുകളിൽ പോയി പറഞ്ഞ പോലെ എനിക്കും രക്ഷപ്പെടാമായിരുന്നു. അന്നു നീ പറഞ്ഞത് ഒന്നും സംഭവിക്കില്ല മോളേ എന്നാണ്. ഇനിയൊരാളെയും ഇങ്ങനെ ചതിക്കരുത്. ഇതല്ല മാധ്യമ പ്രവർത്തനം എന്നു നീ മനസ്സിലാക്കണം.ഓരോ സ്ഥാപനത്തിലും ഓരോരുത്തർ ജോലിക്ക് കയറുന്നത് ഒരു പാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായിട്ടായിരിക്കും. അതൊക്കെ സ്വന്തം പദവിയും വൃത്തികെട്ട മനസ്സും ഉപയോഗിച്ച് നശിപ്പിക്കരുത്. നിനക്കും ഉള്ളത് ഒരു പെൺകുട്ടിയാണ്. നാളെ അതിനെയും ചതിക്കരുത്. വൈകിയെങ്കിലും ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടില്ലെങ്കിൽ നീ കരുതും ഞാൻ നിന്നെ പേടിച്ച് ഇരിക്കുകയാണെന്ന്. ആരൊക്കെ വെറുതെ വിട്ടാലും ദൈവത്തിന്റെ കോടതി നിന്നെ വിടില്ല…
പിന്നാലെ തന്നെ ചാനലിന്റെ തലവനും കേസിൽ പ്രതിയുമായ അജിത് കുമാറിന്റെ വിശദീകരണവും എത്തി. ചാനലിന്റെ പുതിയ ഓപ്പറേറ്റിങ് ഓഫീസർ ആണ് ഇക്കാര്യം ഫേസ്ബുക്കിൽ അറിയിച്ചത്.
ഔദ്യോഗിക അറിയിപ്പ്
മംഗളത്തിലെ രണ്ടു ജീവനക്കാർ തമ്മിൽ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ചത് ശ്രദ്ധയിൽ പെട്ടു .
ഇത് സംബന്ധിച്ച് അന്വേഷിക്കാൻ മംഗളം tv ന്യൂസ് എഡിറ്റർ ലക്ഷ്മി മോഹൻ അധ്യക്ഷയും മംഗളം tv ബ്യൂറോ ചീഫ് എ യു രഞ്ജിത്ത്, മംഗളം പത്രം ബ്യൂറോ ചീഫ് വി എ ഗിരീഷ് എന്നിവർ അംഗങ്ങളും ആയ സമിതിയെ നിയോഗിച്ചു .
ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു . അത് വരെ ആരോപണവിധേയരോട് മാറി നിൽക്കാൻ നിർദ്ദേശിച്ചു.
ആർ അജിത്ത് കുമാർ
മാനേജിങ് ഡയറക്ടർ
മംഗളം ടെലിവിഷൻ
‘honey trap’ channel journalist again in trouble
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here