ഒരു ഗ്രാമത്തിലെ മുഴുവൻ കാലികളുടെ ദാഹമകറ്റാൻ ഇദ്ദേഹം പ്രയത്‌നിച്ചത് 27 വർഷം !!

ഒരു ഗ്രാമത്തിലെ മുഴുവൻ മിണ്ടാപ്രാണികളുടെ ദാഹമകറ്റാൻ ഈ സാധാരണക്കാരൻ പ്രയത്‌നിച്ചത് ഒന്നും രണ്ടും വർഷമല്ല മറിച്ച് 27 വർഷമാണ് !! കടുത്ത ജലക്ഷാമത്താൽ ഒരു തുള്ളി ജലത്തിനായി അലയുന്ന റായ്പൂരിലെ സാജാ പഹാഡിലെ മിണ്ടാപ്രാണികൾക്കാണ് സ്വന്തമായി കുളംകുത്തി നൽകി ശ്യാംലാൽ എന്ന ഛത്തീസ്ഗഢ് സ്വദേശി കരുണയുടെ മനുഷ്യമുഖമായി മാറുന്നത്.
ശ്യാംലാൽ നിർമിച്ച ഒരു ഏക്കർ വിസ്തൃതിയുള്ള കുളത്തിന് പതിനഞ്ച് അടി ആഴവുമുണ്ട്. സാജാ പഹാഡിലെ മനുഷ്യരും മൃഗങ്ങളുമെല്ലാം വെള്ളത്തിനായി അലയുകയായിരുന്നു ഇത്ര വർഷം. അങ്ങിങ്ങുള്ള ഏതാനും കിണറുകൾ മാത്രമായിരുന്നു അവിടെയുള്ള ജീവജാലങ്ങളുടെ ഏക ആശ്രയം.
തന്റെ നാട്ടുകരുടെ ദുരവസ്ഥ കണ്ട് മനംമടുത്ത ശ്യാംലാൽ തന്റെ പതിനഞ്ചാം വയസ്സിലാണ് ഒരു മൺവെട്ടിയുമായി കുളംകുത്താൻ ഇറങ്ങുന്നത്. പതിനഞ്ചുകാരന്റെ വികൃതിയായി കണ്ട് ഗ്രാമവാസികൾ അവനെ പരിഹസിച്ചു. എന്നാൽ അവന് അതൊരു തമാശയായിരുന്നില്ല. കാട്ടിൽ ഒരിടം കണ്ടെത്തി അവൻ കുളം കുത്താൻ തുടങ്ങി.
പിന്നീടുള്ള നാളുകൾ ജലത്തിനായുള്ള തിരച്ചിലായിരുന്നു. ഓരോ അടി കുഴിക്കുമ്പോഴും ജലത്തിന്റെ ഒരു കണികയെങ്കിലും ദർശിക്കാൻ സാധിക്കണേ എന്ന പ്രാർത്ഥയിൽ നീണ്ട് 27 വർഷമാണ് ശ്യാംലാൽ നിലം കുഴിച്ചത്. ഒടുവിൽ കഠിനപ്രയത്‌നത്തിന്റെ ഫലമായി ശ്യാംലാൽ എടുത്ത കുഴിയിൽ വെള്ളം വന്നു. ഇന്ന് താൻ കുഴിച്ച കുളത്തിനടുത്ത് നിന്ന് ആരുടേയും സഹായമില്ലാതെ സ്വപ്രയത്‌നത്താൽ മാത്രമാണ് കുളം ഉണ്ടാക്കിയതെന്ന് പറയുമ്പോൾ ശ്യാംലാലിന്റെ കണ്ണിൽ അഭിമാനത്തിന്റെ തിളക്കം…
ഇന്ന് ഗ്രാമവാസികൾക്കെല്ലാം ശ്യാംലാൽ മാതൃകാപുരുഷനാണ്. ഗ്രാമവാസികൾ അവരുടെ കന്നുകാലികൾക്കും മറ്റ് ആവശ്യങ്ങൾക്കുമുള്ള ജലം ശേഖരിക്കുന്നതും ശ്യാം ലാൽ നിർമിച്ച കുളത്തിൽനിന്നാണ്ശ്യാം ലാലിന്റെ കഠിനാധ്വാനത്തിന് സാക്ഷിയായ രാംസരൺ ബർഗാർ എന്ന എഴുപതുകാരൻ പറയുന്നു.
ശ്യാം ലാലിനെ കുറിച്ചറിഞ്ഞ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്ഥലം എഎ എൽ എ ശ്യാം ബിഹാരി ജയ്‌സ്വാൾ ഗ്രാമത്തിലെത്തുകയും ശ്യാംലാലിന് പതിനായിരം രൂപ സമ്മാനിക്കുകയും ചെയ്തു. ജില്ലാ കളക്ടർ നരേന്ദ്ര ദുഗ്ഗലും ശ്യാംലാലിന് പിന്തുണ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ആവശ്യത്തിന് റോഡുകളോ വൈദ്യുതിയോ ഇന്നും ഗ്രാമത്തിലേക്ക് എത്തിയിട്ടില്ല.
life story of shyam lal who dugged pond for 27 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here