റേഷൻ നൽകിയില്ല; എട്ട് ദിവസം പട്ടിണി കിടന്ന പെൺകുട്ടി വിശന്ന് മരിച്ചു

ആധാർ കാർഡുമായി ബന്ധിപ്പിക്കാത്തതിനാൽ റേഷൻ കാർഡ് നിഷേധിച്ചതിനെ തുടർന്ന് പെൺകുട്ടി പട്ടിണി കിടന്ന് മരിച്ചു. ജാർഖണ്ഡിലെ സിംദേഗ ജില്ലയിലാണ് പതിനൊന്നുകാരിയായ സന്തോഷി കുമാരി മരിച്ചത്.
ദുർഗാ പൂജയ്ക്ക് സ്‌കൂൾ അടച്ചതിനാൽ കഴിഞ്ഞ എട്ട് ദിവസമായി പെൺകുട്ടി പട്ടിണിയായിരുന്നു. സ്‌കൂൾ ഉള്ള ദിവസം സ്‌കൂളിൽനിന്ന് ഭക്ഷണം ലഭിക്കാറുണ്ടായിരുന്നു. അത് മാത്രമായിരുന്നു സന്തോഷി കുമാരിയ്ക്ക് ലഭിച്ചിരുന്ന ആഹാരം.
പെൺകുട്ടി മരിച്ചത് സെപ്തംബർ 28നായിരുന്നെങ്കിലും ഇപ്പോഴാണ് മരണവും കാരണവും പുറംലോകമറിയുന്നത്. സ്വന്തമായി ഭൂമിയോ, രക്ഷിതാക്കൾക്ക് പറയത്തക്ക വരുമാനമോ ഇല്ലാത്ത പെൺകുട്ടിയുടെ കുടുംബം സാമ്പത്തികമായ ഏറെ പിന്നോക്കം നിൽക്കുന്നവരാണ്.
ആധാറുമായി റേഷൻ കാർഡ് ബന്ധിപ്പിച്ചില്ലെന്ന് കാണിച്ച് കഴിഞ്ഞ ആറ് മാസമായി ലോക്കൽ റേഷൻ ഡീലർ ഇവർക്ക് റേഷൻ വിഹിതം നൽകുന്നില്ല. പൊതുവിതരണം സുഖമമാക്കാൻ ആധാറുമായി റേഷൻ കാർഡ് ബന്ധിപ്പിക്കണമെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ ഉക്കരവിറക്കിയിരുന്നു.
എന്നാൽ ആധാർ നിർബന്ധമാക്കാനാകില്ലെന്ന 2013ലെ സുപ്രീം കോടതി വിധിയുടെ ലംഘനം കൂടിയാണിതെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു. സർക്കാർ ആനുകൂല്യങ്ങൾക്ക് ആധാർ നിർബന്ധമാക്കരുതെന്ന് സുപ്രീം കോടതി വിധി നിലനിൽക്കെയാണ് ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ പേരിൽ റേഷൻ നിരോധിച്ചതിനെ തുടർന്ന് പെൺകുട്ടി പട്ടിണി കിടന്ന് മരിച്ചത്.
സന്തോഷി കുമാരിയുടെ കുടുംബത്തിന്റേത് മാത്രമല്ല, സമാന സാഹചര്യത്തിൽ 10ഓളം കുടുംബങ്ങളെയും ആധാറുമായി ബന്ധിപ്പിക്കാത്തിന്റെ പേരിൽ സബ്‌സിഡി ലിസ്റ്റിൽനിന്ന് നീക്കം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
മാനസിക നില തെറ്റിയ സന്തോഷി കുമാരിയുടെ പിതാവിന് തൊഴിലെടുക്കാനാകില്ല. അമ്മയും 20 വയസ്സ് പ്രായമുള്ള സഹോദരിയും പുല്ല് വെട്ടുന്ന തൊഴിൽ ചെയ്താണ് ജീവിക്കുന്നത്. എന്നാൽ ഇതിൽനിന്ന് ആഴ്ചയിൽ 80 മുതൽ 90 രൂപവരെ മാത്രമാണ് ഈ കുടുംബത്തിന് ലഭിക്കുന്ന വരുമാനം. റേഷൻ കടയിൽനിന്ന് ലഭിക്കുന്ന ആഹാര സാദനങ്ങളായിരുന്നു ഈ കുടുംബത്തിന്റെ ഏക ആശ്വാസം.
സന്തോഷിയുടെ ഒരു വയസ്സ് പ്രായമുള്ള സഹോദരന് അംഗൻവാടിയിൽനിന്ന് ലഭിക്കുന്ന ആഹാരമാണ് മിക്കപ്പോഴും ഇവർ കഴിച്ചിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here