ദിലീപിനെതിരായ കുറ്റപത്രം രണ്ട് ദിവസത്തിനകം

നടിയെ ആക്രമിച്ച കേസില്‍ കുറപത്രം രണ്ട് ദിവസത്തിനകം കൈമാറും. ലോക് നാഥ് ബഹ്റയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചില സാങ്കേതിക കാര്യങ്ങള്‍ പരിഹരിക്കാനുള്ളതിനാലാണ് കുറ്റപത്രം വൈകുന്നതെന്നാണ് ലോക്നാഥ് ബഹ്റ പറഞ്ഞത്. ദിലീപിനെതിരെയുള്ള മൊഴി പ്രധാന സാക്ഷി മാറ്റിയിരുന്നു. ഇത് കുറ്റപത്രത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് സൂചന. അതേസമയം ദിലീപിനെ ഒന്നാം പ്രതിയാക്കുന്നതില്‍ ആശയക്കുഴപ്പമുണ്ടെന്നും സൂചനയുണ്ട്. പ്രതിപ്പട്ടികയിൽ ദിലീപിൻറെ സ്ഥാനത്തെ കുറിച്ചുള്ള പുതിയ നിയമോപദേശത്തിൻറെ പശ്ചാത്തലത്തിലാണിത്. ചില സാക്ഷികൾ മൊഴി മാറ്റിയതിനാൽ, സിനിമാമേഖലയിൽ നിന്നടക്കമുളളവരെ വീണ്ടും ചോദ്യം ചെയ്യാന്‍ നീക്കമുണ്ട്.
എഫ്‌ഐആറിൽ 11-ാം പ്രതിയായ ദിലീപിനെ ഒന്നാം പ്രതിയാക്കാനായിരുന്നു തീരുമാനം. ആഴ്ചകൾക്ക് മുൻപ് കൊച്ചിയിൽ ചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇക്കാര്യം തീരുമാനിച്ചിരുന്നു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തതിന് തുല്യമാണ് ഇതുമായി ബന്ധപ്പെട്ട ഗൂഡാലോചനയെന്ന കണക്കുകൂട്ടലിലായിരുന്നു ഇത്. എന്നാൽ ഒന്നാം പ്രതിയാക്കുന്നത് വിചാരണാഘട്ടത്തിൽ തിരിച്ചടിയാകാൻ ഇടയുണ്ടെന്ന നിയമോപദേശവും കിട്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതിപ്പട്ടിക വീണ്ടും അഴിച്ചുപണിയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here