നെഹ്‌റു സഹോദരിയെ ആശ്ലേഷിക്കുന്നത് ബി ജെ പിയുടെ ഐ ടി തലവന് അശ്ലീലം; പൊങ്കാല ദേശീയ തലത്തിൽ

ജവാഹർലാൽ നെഹ്‌റുവിനെ സ്ത്രീലമ്പടനാക്കാൻ ബി ജെ പിയുടെ ഐ ടി സെൽ തലവൻ നടത്തിയ ഹീനമായ നീക്കത്തിന് ദേശീയ തലത്തിൽ വിമർശനം. സ്വന്തം സഹോദരിയും ദേശീയ തലത്തിൽ സ്വാതന്ത്ര്യ പോരാട്ടത്തിലെ ഉജ്ജ്വല സാന്നിധ്യവുമായിരുന്ന വിജയലക്ഷ്മി പണ്ഡിറ്റുമായുള്ള നെഹ്രുവിന്റെ ചിത്രങ്ങളുടെ ഒരു കൊളാഷ് ഉണ്ടാക്കിയാണ് അമിത് മാളവ്യ എന്ന ബി ജെ പി നേതാവ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഹർദിക് പട്ടേലിന്റെയെന്ന പേരിൽ പ്രചരിപ്പിച്ച നീലച്ചിത്രത്തെ സാധൂകരിക്കുന്നതിനാണ് ബി ജെ പി സാമൂഹ്യ മാധ്യമങ്ങളിൽ ഈ ഹീന കൃത്യത്തിനു മുതിർന്നത്.
എന്നാൽ സ്ത്രീകളെ ചേര്‍ത്തു പിടിക്കുന്നതും ചുംബിക്കുന്നതുമടക്കമുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ചു നെഹ്‌റുവിനെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമം, അമിത് മാല്‍വിയ ട്വീറ്റ് ചെയ്ത ചിത്രത്തിലെ വനിതകളെപ്പറ്റിയുള്ള യാഥാര്‍ത്ഥ്യം വിശദീകരിച്ചു കൊണ്ട് സോഷ്യൽ മീഡിയ തന്നെ പൊളിച്ചടുക്കി. ഉദാഹരണത്തിന് അമിത് ഷെയർ ചെയ്ത ഫോട്ടോ കൊളാഷിൽ നെഹ്‌റുവിനെ അദ്ദേഹത്തിന്റെ മകളുടെ സ്ഥാനത്തുള്ള അനന്തരവൾ ചുംബിക്കുന്ന ചിത്രവും ഉണ്ട്. നെഹ്‌റുവിനെ പിന്നില്‍ നിന്ന് ആശ്ലേഷിച്ച് കവിളില്‍ ചുംബിക്കുന്ന ഒമ്പതാമത്തെ ചിത്രം അനന്തരവള്‍ നയന്‍താര സെഹ്ഗാളിന്റേതാണ്. ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കുന്നതിനിടെയാണ് അമ്മാവനായ നെഹ്‌റുവിനെ നയന്‍താര സെഹ്ഗാള്‍ ചുംബിക്കുന്നത്. ചിത്രത്തില്‍ അവരുടെ അമ്മയും നെഹ്‌റുവിന്റെ സഹോദരിയുമായ വിജയലക്ഷ്മി പണ്ഡിറ്റിനെയും കാണാം.
സ്വന്തം അമ്മാവനെ അനന്തരവൾ ചുംബിക്കുന്നത് മഹാപാപമായ രാജ്യത്താണോ നമ്മൾ ജീവിക്കുന്നതെന്ന് സോഷ്യൽ മീഡിയയിൽ ജനം രോഷം കൊള്ളുന്നു. സ്വാതന്ത്ര്യ സമര സേനാനി കൂടിയായ വിജയ ലക്ഷ്മി പണ്ഡിറ്റ് ആരെന്നു മനസിലാക്കാനുള്ള ചരിത്രാവബോധമോ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രമോ ലവലേശം അറിയാത്തവർ ഇതിലപ്പുറവും ട്വീറ്റ് ചെയ്യും.
മറ്റു ചിത്രങ്ങളുടെ സത്യം ഇങ്ങനെയാണ് വിശദീകരിക്കപ്പെടുന്നത്.
1. നെഹ്‌റുവിനെ കവിളില്‍ ചുംബിക്കുന്ന ഒന്നാമത്തെ ചിത്രം വിജയലക്ഷ്മി പണ്ഡിറ്റിന്റേതാണ്. അമേരിക്കയില്‍ അംബാസഡറായിരുന്ന വിജയലക്ഷ്മി, നെഹ്‌റുവിനെ സ്വീകരിക്കുന്ന നിമിഷമാണ് ചിത്രത്തില്‍. സഹോദര സ്‌നേഹത്തെ പോലും മോശമായ രീതിയില്‍ ചിത്രീകരിക്കുകയാണ് ഇതിലൂടെ സംഘപരിവാർ ഐ ടി തലവൻ ചെയ്യുന്നത് .
2. രണ്ടാമത്തെ ചിത്രം, പൊതു സ്ഥലത്തു വെച്ച് പൊതുജനങ്ങൾ നോക്കിനിൽക്കെ മൗണ്ട്ബാറ്റന്‍ പ്രഭുവിന്റെ ഭാര്യ എഡ്വിനയുമായി നെഹ്‌റു നര്‍മം പങ്കുവെച്ച് ചിരിക്കുന്നതാണ്.
3. നെഹ്‌റു സഹോദരി വിജയലക്ഷ്മിയെ ചേര്‍ത്തു പിടിക്കുന്നതാണ് മൂന്നാമത്തെ ചിത്രം.
4. സ്വാതന്ത്ര്യ സമര പോരാളി അമ്മു സ്വാമിനാഥന്റെ മകള്‍ മൃണാളിനി സാരാബായ് ആണ് നെഹ്‌റു ചേര്‍ത്തു പിടിക്കുന്ന മറ്റൊരു സ്ത്രീ. നര്‍ത്തകിയായ മൃണാളിനിയെ, അവരുടെ നൃത്തത്തിനു ശേഷം അഭിനന്ദിക്കുന്ന ചിത്രമാണിത്.
5. യു.എസ് പ്രസിഡണ്ട് കെന്നഡിയുടെ ഭാര്യ കെന്നഡി ഒനാസിസ് ഇന്ത്യയിലെത്തിയപ്പോള്‍ തിലകക്കുറി അണിയിച്ച് സ്വീകരിക്കുന്നതാണ് മറ്റൊരു ചിത്രം.
6. ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ ഭാര്യ മിസ്സിസ് സൈമണിന് സിഗരറ്റ് കത്തിച്ചു നല്‍കുന്നതാണ് മറ്റൊരു ചിത്രം. ഇന്ത്യയിലേക്കുള്ള ബ്രിട്ടീഷ് വിമാനത്തില്‍ നിന്നുള്ള ചിത്രം സ്വകാര്യ നിമിഷത്തിന്റേതല്ല.
7. മൗണ്ട്ബാറ്റന്‍ ദമ്പതികളുടെ മകളായ ലേഡി പമേല മൗണ്ട്ബാറ്റനെ, മാതാപിതാക്കള്‍ക്കൊപ്പം നെഹ്‌റു കാണുന്നതാണ് മറ്റൊരു ചിത്രത്തില്‍.
8. നെഹ്‌റുവിനെ പിന്നില്‍ നിന്ന് ആശ്ലേഷിച്ച് കവിളില്‍ ചുംബിക്കുന്ന ഒമ്പതാമത്തെ ചിത്രം അനന്തരവള്‍ നയന്‍താര സെഹ്ഗാളിന്റേതാണ്. ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കുന്നതിനിടെയാണ് അമ്മാവനായ നെഹ്‌റുവിനെ നയന്‍താര സെഹ്ഗാള്‍ ചുംബിക്കുന്നത്. ചിത്രത്തില്‍ അവരുടെ അമ്മയും നെഹ്‌റുവിന്റെ സഹോദരിയുമായ വിജയലക്ഷ്മി പണ്ഡിറ്റിനെയും കാണാം.
എന്തായാലും ഒരു തെരഞ്ഞെടുപ്പ് ജയിക്കാൻ സോഷ്യൽ മീഡിയയെ ഇത്തരത്തിൽ വ്യാജപ്രചാരണത്തിനുള്ള വേദിയാക്കുന്നതിൽ പൊതുജന അമർഷം പടരുകയാണ്. ചരിത്രമില്ലാത്തവർ ചരിത്രത്തെ അവഹേളിക്കുന്നത് അധികാരത്തിന്റെ ദുർവിനിയോഗം ആണെന്ന് ബി ജെ പി മുന്നണിയിൽ നിന്ന് പോലും അഭിപ്രായം ഉയരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here