അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കാൻ സെമിത്തേരിയിൽ ഉറങ്ങി മുൻമന്ത്രി

അന്ധവിശ്വാസവും അനാചാരങ്ങളും വർധിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് അതിനെതിരേ ഒറ്റയാൻ പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ് മുൻ മന്ത്രി. കർണാടകയിലെ മുൻ എക്‌സൈസ് മന്ത്രിയായ സതീഷ് ജാർക്കോളിയാണ് വളരെ വ്യത്യസ്തമായ ‘പോരാട്ടത്തിലൂടെ’ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്.
മനുഷ്യർ ഏറ്റവുമധികം ഭയപ്പെടുന്ന പ്രേതമെന്ന സങ്കൽപ്പം തെറ്റാണെന്ന് തെളിയിക്കുകയാണ് ജാർക്കോളിയുടെ ലക്ഷ്യം. കഴിഞ്ഞ കുറച്ചു വർഷമായി ജനങ്ങളുടെ പ്രേതഭയം ഇല്ലാതാക്കുന്നതിനു വേണ്ടി തുനിഞ്ഞിറങ്ങിയിരിക്കുകയാണ് അദ്ദേഹം. ശ്മശാനത്തിൽ രാത്രി മുഴുവൻ കഴിച്ചുകൂട്ടിയാണ് ജാർക്കോളി പ്രേതങ്ങളെ നിരന്തരം വെല്ലുവിളിച്ചു കൊണ്ടിരിക്കുന്നത്.
എല്ലാ വർഷവും ഒരു ദിവസം രാത്രി മുഴുവൻ താൻ ശവപ്പറമ്പിൽ കിടന്നുറങ്ങുമെന്നാണ് ജാർക്കോളി നേരത്തേ പറഞ്ഞത്. ഡിസംബർ ആറായിരുന്നു അദ്ദേഹം തിരഞ്ഞെടുത്ത തിയ്യതി. ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഡിസംബർ ആറിന് രാത്രി മുഴുവൻ ബെലെഗാവിയിലെ സദാശിവ് നഗറിലുള്ള ശ്മശാനത്തിൽ അദ്ദേഹം ഉറങ്ങി.
ജാർക്കോളി സംഘടിപ്പിച്ച പ്രേത വിരുദ്ധ രാവിൽ പങ്കെടുക്കാൻ 50,000ത്തോളം പേരാണ് ശ്മശാനത്തിലെത്തിയത്. ചടങ്ങിൽ പങ്കെടുത്തവർക്ക് ഉച്ചഭക്ഷണത്തോടൊപ്പം അത്താഴവും നൽകി. കൂടാതെ പ്രേത,ഭൂത വിശ്വാസങ്ങൾക്കെതിരേ യുക്തി അധിഷ്ഠിത പ്രഭാഷങ്ങളും സംഘടിപ്പിച്ചിരുന്നു.
Satish Jarkiholi sleeps in cemetry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here