ഐഎഎസ് ഓഫീസര്‍മാരെ സസ്പെന്റ് ചെയ്യാന്‍ ഇനി കേന്ദ്രത്തിന്റെ അനുമതി വേണം

ഐഎഎസ് ഓഫീസര്‍മാരെ സസ്പെന്റ് ചെയ്യാന്‍ ഇനി കേന്ദ്രത്തിന്റെ അനുമതി വേണം. ഇതിനായി 1969 ലെ സര്‍വീസ് ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തു. ഡിസംബര്‍ 21 നാണ് പുതിയ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തത്. കേന്ദ്ര റിവ്യൂ കമ്മിറ്റിയുടെയും മന്ത്രിയുടെയും അനുമതിയോടെ മാത്രമേ ഐഎഎസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ പാടുള്ളുവെന്നാണ് വിജ്ഞാപനത്തിലുള്ളത്.
അശോക് ഖേംക, ദുര്‍ഗ ശക്തി രാംപാല്‍ എന്നിവരുടെ സസ്‌പെന്‍ഷന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ സസ്പന്‍ഡ് ചെയ്യുന്നതിന് 48 മണിക്കൂര്‍ മുമ്പ് സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ വിവരമറിയിക്കണമെന്ന് വിജ്ഞാപനത്തിലുണ്ട്. സസ്‌പെന്‍ഷന്‍ ഉത്തരവിന്റെ പകര്‍പ്പും, അതിനുള്ള കാരണങ്ങളും അറിയിക്കണം. സംസ്ഥാനങ്ങളുമായി ഒരുവര്‍ഷത്തോളം നീണ്ട കൂടിയാലോചനകള്‍ക്ക് ശേഷമാണ് പുതിയ ചട്ടങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.
അച്ചടക്ക നടപടികള്‍ തുടങ്ങാതിരിക്കുകയോ, അത് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിക്കാതിരിക്കുകയോ,ചെയ്യാതിരുന്നാല്‍, 30 ദിവസത്തിലധികം ഒരു ഓഫീസറുടെ സസ്‌പെന്‍ഷന്‍ സംസ്ഥാനത്തിന് തുടരാനാവില്ല. ഡിഒപിടിയുടെ സെക്രട്ടറിയായിരിക്കും സെന്‍ട്രല്‍ റിവ്യൂ കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണ്‍.നേരത്തെ ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ സെക്രട്ടറിയായിരുന്നു തലവന്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here