Advertisement

വടയമ്പാടി: ആ മതിലിന്റെ ഇഷ്ടിക പോലും  ബാക്കിവെക്കരുത്

February 9, 2018
Google News 2 minutes Read
vadayampadi

ഉന്മേഷ് ശിവരാമന്‍

‘അവര്‍ക്കിപ്പോള്‍  ഞങ്ങളെ മാറ്റി നിര്‍ത്തണം. ഒന്നിനും ഞങ്ങടെ ആവശ്യമില്ല. ക്ഷേത്രത്തിനും ആരാധനയ്ക്കും എതിരല്ല ഞങ്ങള്‍. പണ്ട് ഞങ്ങടെ കൂടി സഹായത്തോടെയാണ് ഇവിടെ ഉത്സവവും മറ്റും നടന്നിരുന്നത്.റേഷന്‍കടയിലേക്കും ബസ് സ്റ്റോപ്പിലേക്കുമൊക്കെ പോയിരുന്ന മൈതാന വഴിയാണ് പെട്ടെന്നൊരു ദിവസം അടച്ചുകെട്ടാന്‍ ശ്രമിച്ചത്.’ ഫോണിലൂടെ വടയമ്പാടി സമര സമിതി ജനറല്‍ കണ്‍വീനര്‍ അയ്യപ്പന്‍ കുട്ടി ഇത് പറയുമ്പോള്‍, ആ ശബ്ദത്തില്‍ അല്‍പ്പം പോലും പതര്‍ച്ചയുണ്ടായിരുന്നില്ല.


വടയമ്പാടിയുടെ സമരകഥ

തലമുറകളായി ഒരു കൂട്ടമാളുകള്‍(ദളിത് വിഭാഗങ്ങള്‍ ഉള്‍പ്പെടെ) ഉപയോഗിച്ചിരുന്ന പൊതുമൈതാനത്ത് പെട്ടെന്നാണ് വിലക്കുയര്‍ന്നത്. ഓടിയും ചാടിയും നടന്നുമൊക്കെ വളര്‍ന്ന ,ജീവിതത്തോളം തന്നെ പഴക്കമുള്ള മൈതാനം.2017-ലെ ഉത്സവകാലത്ത് 95 സെന്റ് മൈതാനഭൂമി മതില്‍ കെട്ടിത്തിരിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ക്ഷേത്രഭരണം കൈയാളുന്ന എന്‍എസ്എസിന്റെ നീക്കത്തിന് എതിരെ അന്നാദ്യമായി വടയമ്പാടിയില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.പൊതുമൈതാനം കൈക്കലാക്കുന്നതിന് എതിരെ പ്രതിഷേധം വ്യാപകമായപ്പോഴാണ് എന്‍എസ്എസ് നേതൃത്വം രേഖകളുമായി എത്തിയത്.

1981- ല്‍ തങ്ങള്‍ക്ക് പട്ടയം ലഭിച്ച ഭൂമിയാണെന്ന് കാണിച്ച് അവര്‍ രേഖകള്‍ ഉയര്‍ത്തിക്കാണിച്ചു. പൊതുമൈതാനം എങ്ങനെ എന്‍എസ്എസ് നേതൃത്വത്തിന്റെ കൈയിലായി എന്ന് മൈതാനത്തോട് ചേര്‍ന്ന് ജീവിക്കുന്ന ദളിത് ജനതയ്ക്ക് ഇപ്പോള്‍ മനസ്സിലാകുന്നുണ്ട്. അന്ന് റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ  ഭൂമി സ്വന്തം പേരിലേക്ക് മാറ്റിയതാണെന്ന് അവരിപ്പോള്‍ ഉറപ്പിച്ച് പറയുന്നു.

തങ്ങളുടെ കൈവശമുള്ള ഭൂമിയില്‍ മതില്‍ കെട്ടാന്‍ എന്‍എസ്എസ് നേതൃത്വം മൂവാറ്റുപുഴ ആര്‍ഡിഒയുടെ അനുമതി തേടി.താത്കാലിക മതില്‍ നിര്‍മ്മിക്കാന്‍ ആര്‍ഡിഒ അനുമതി നല്‍കി. അതിന്റെ മറവില്‍ കോണ്‍ക്രീറ്റ് മതില്‍ ഉയര്‍ന്നു. തങ്ങളുടെ ജീവിത സ്വാതന്ത്ര്യത്തിന് നേരെ ഉയര്‍ന്ന ആ വന്‍മതില്‍ 2017 ഏപ്രില്‍ 14 ന് അവര്‍ പൊളിച്ചുമാറ്റി.
ചര്‍ച്ചകള്‍ക്ക് ഒടുവില്‍ തല്‍സ്ഥിതി തുടരാനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും തീരുമാനമായി.2018-ലെ ഉത്സവകാലത്താണ് വീണ്ടും പ്രശ്‌നമുണ്ടായത് .എന്‍എസ്എസിന്റെ വ്യാജ പട്ടയം റദ്ദാക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി സമരം ചെയ്തിരുന്നവരുടെ സമരപ്പന്തല്‍ പൊളിച്ചുമാറ്റാന്‍ പൊലീസിനെ കൂട്ടുപിടിച്ചു. ക്ഷേത്ര ചടങ്ങുകള്‍ക്ക് തടസ്സമാണെന്ന വാദമാണ് എന്‍എസ്എസ് നേതൃത്വം ഉയര്‍ത്തിയത്. എന്നാല്‍, ക്ഷേത്രപ്രവേശനത്തിന് ആരും ഉപയോഗിക്കാത്ത വഴിയായിരുന്നു അത്.സമരപ്പന്തല്‍ പൊളിച്ചുമാറ്റുന്നതിന് വേണ്ടി എന്‍എസ്എസ് ഉണ്ടാക്കിയ തിരക്കഥയ്‌ക്കൊപ്പം പൊലീസും ചുവട് വെച്ചതായിരുന്നു.


എല്ലാം തീരുമാനിക്കുന്നത് പൊലീസ്

ഇപ്പോളെല്ലാം തീരുമാനിക്കുന്നത് പൊലീസാണ്. പ്രക്ഷോഭം പാടില്ലെന്ന് വിലക്കുന്നു.സമരസമിതിയുടെ പോസ്റ്റര്‍ പോലും ഒട്ടിക്കരുതെന്നാണ് പൊലീസിന്റെ കല്‍പ്പന.സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ രണ്ട് ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരെ മാവോയിസ്റ്റാക്കുന്ന കേരള പൊലീസിന്റെ ജാലവിദ്യയും പിന്നീട് കണ്ടു. സമരത്തിന് നേതൃത്വം നല്‍കിയ ജോയിയെ ഇതിനിടയില്‍ ‘നിര്‍ബന്ധിപ്പിച്ച് ‘വാങ്ങിയ പരാതിയിന്‍മേല്‍ അറസ്റ്റ് ചെയ്ത് ലോക്കപ്പിലടച്ചു.വീണ്ടും പ്രതിഷേധങ്ങള്‍ ഉണ്ടായപ്പോള്‍ ദളിത് നേതാക്കളെ അസഭ്യം പറഞ്ഞ് ആര്‍എസ്എസ് മുദ്രാവാക്യം വിളിച്ചു. അംബദ്കര്‍ക്ക് ജയ് വിളിച്ച ദളിത് നേതാക്കളെ പൊലീസ് കൊണ്ടുപോയെന്ന് അയ്യപ്പന്‍ കുട്ടി പറയുന്നു. തെറിവിളിച്ച ആര്‍എസ്എസുകാരെ പൊലീസ് സംരക്ഷിച്ചെന്നും.


മുഖ്യധാരാ പാര്‍ട്ടികള്‍ സഹായിച്ചില്ല
 

സമരത്തിന് മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പിന്തുണ നല്‍കിയില്ല. തങ്ങള്‍ പ്രവര്‍ത്തിച്ച സിപിഐഎം പോലും വേണ്ട സമയത്ത് കൂടെ നിന്നില്ലെന്ന് ദളിത് നേതാക്കള്‍ക്ക് പരാതിയുണ്ട്.കോണ്‍ഗ്രസ് നേതാവായ എംഎല്‍എയെ പലവട്ടം വിവരമറിയിച്ചിട്ടും സഹായിച്ചില്ല.സിപിഐ പിന്തുണ നല്‍കി. പക്ഷേ,പ്രത്യക്ഷ സമരത്തിന് അവരും തയ്യാറായില്ല. സമരം തുടരുക തന്നെ ചെയ്യും. പിന്തുണ നല്‍കി ഒപ്പം നില്‍ക്കുന്നവരെ മാവോയിസ്റ്റാക്കുന്ന പൊലീസ് തന്ത്രത്തിന് മുന്നില്‍ കീഴടങ്ങില്ലെന്ന് സമര സമിതി ഉറപ്പിച്ച് പറയുന്നു.


എന്‍എസ്എസ് നേതൃത്വം പറയുന്നത്
 

സാമൂഹ്യവിരുദ്ധരുടെ ശല്യം ഒഴിവാക്കാനാണ് മൈതാനത്തിന് ചുറ്റും മതില്‍ നിര്‍മ്മിക്കുന്നത്. ആരുടെയും സഞ്ചാരസ്വാതന്ത്ര്യം ഹനിക്കാനല്ല.കൈവശാവകാശമുള്ള സ്ഥലത്ത് മതില്‍ കെട്ടാമെന്നുള്ള ഹൈക്കോടതി വിധിയും കയ്യിലുണ്ട്. മതില്‍ നിര്‍മ്മാണത്തെ ‘ജാതീയമതില്‍’ എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല.


യുവജനസംഘടനകള്‍ക്ക് ഏകാഭിപ്രായമില്ല

വടയമ്പാടിയിലേത് ജാതി മതിലാണെന്ന് എഐവൈഎഫ് ജില്ലാ നേതൃത്വം പറയുന്നു. ദളിതര്‍ക്ക് എതിരായ അതിക്രമങ്ങള്‍ക്ക് എതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയരണം.ഈ മാസം പതിനൊന്നിന് നടത്താനിരുന്ന പ്രതിഷേധ പരിപാടിക്ക് പൊലീസ് അനുമതി നിഷേധിച്ചതിനെതിരെയും എഐവൈഎഫ് ജില്ലാ നേതൃത്വം രംഗത്ത് എത്തി.

ആരെതിര്‍ത്താലും പരിപാടി നടത്തുമെന്നും സംഘപരിവാറിനും പൊലീസിനും വടയമ്പാടിയില്‍ ഒരേ സ്വരമാണെന്നും എഐവൈഎഫ് ജില്ലാ സെക്രട്ടറി എന്‍ അരുണ്‍ പറഞ്ഞു.ദളിതരെ ഊരുവിലക്കിയതിന് എതിരായ പ്രക്ഷോഭമാണ് വടയമ്പാടിയിലേത്.ജാതിഭ്രാന്തിന് എതിരായ പ്രക്ഷോഭങ്ങളെ എല്‍ഡിഎഫ് ഭരണകാലത്ത് വിലക്കുന്നത് നാണക്കേടാണെന്നും എന്‍ അരുണ്‍ ‘ട്വന്റി ഫോര്‍ ന്യൂസി’നോട് പറഞ്ഞു.അതേ സമയം, വടയമ്പാടിയിലേത് ജാതി മതിലാണെന്ന് കരുതുന്നില്ലെന്ന് ഡിവൈഎഫ്‌ഐ നേതൃത്വം വിശദീകരിച്ചു. എങ്കിലും , ഒരു പൊതുസ്ഥലം മതില്‍കെട്ടി തിരിക്കുന്നതിനോട് യോജിപ്പില്ല. അവിടെ തല്‍സ്ഥിതി തുടരണമെന്നാണ് നിലപാടെന്ന് ഡിവൈഎഎഫ്‌ഐ ജില്ലാ സെക്രട്ടറി അഡ്വ.അരുണ്‍കുമാര്‍ ‘ട്വന്റി ഫോര്‍ ന്യൂസി’നോട് പറഞ്ഞു.


പൊതുവിടങ്ങള്‍ നിലനിര്‍ത്തണം

പൊതുവിടത്തെ മതില്‍കെട്ടി തിരിക്കാതെ എന്‍എസ്എസ് നേതൃത്വത്തിന് സാമൂഹ്യവിരുദ്ധ ശല്യം ഒഴിവാക്കാമല്ലോ. എപ്പോഴും കൂട്ടുപിടിക്കുന്ന പൊലീസിന് പരാതി നല്‍കിയാല്‍ അവര്‍ പ്രശ്‌നപരിഹാരമുണ്ടാക്കുമല്ലോ. ക്ഷേത്രം വളര്‍ന്ന് വലുതായപ്പോള്‍ മാത്രം ഉണ്ടായ ഈ ‘സാമൂഹ്യവിരുദ്ധ ശല്യ’ത്തിന് പിന്നില്‍ മറ്റ് താത്പര്യങ്ങള്‍ ഉണ്ടെന്നാണ് ഒരു വലിയ വിഭാഗം സംശയിക്കുന്നത്. ‘ജാതിയുടെ വന്‍മതില്‍ അല്ലെന്ന് സമ്മതിച്ചാല്‍ കൂടിയും പൊതുവിടങ്ങള്‍ മതിലുകെട്ടി തിരിക്കുന്ന സവര്‍ണ്ണ മേല്‍ക്കോയ്മയെ ഇക്കാലത്ത് അംഗീകരിക്കണോ എന്ന ചോദ്യം ബാക്കിയാകുന്നു. അതിനുള്ള ഉത്തരംകൂടിയാണ് വടയമ്പാടിയില്‍ തുടരുന്ന പ്രക്ഷോഭം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here