ശുഹൈബ് വധം; പാര്‍ട്ടി അംഗങ്ങള്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കോടിയേരി

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎം പ്രതിരോധത്തില്‍. കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ പോലീസിന് കീഴടങ്ങിയ ആകാശ്, റിജിന്‍ രാജ് എന്നിവര്‍ സിപിഎം അംഗങ്ങളാണെന്ന വാര്‍ത്തകള്‍ നേരത്തേ പുറത്തുവന്നിരുന്നു. മാത്രമല്ല, ഇവര്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും മാധ്യമങ്ങള്‍ പങ്കുവെച്ചിരുന്നു. ഈ അവസരത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിഷയത്തെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയത്. പോലീസ് നിരന്തരമായി പിന്തുടര്‍ന്നതുകൊണ്ട് ശല്യം കാരണം കീഴടങ്ങിയവരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളവരെന്നും അവരാണ് കൃത്യം ചെയ്തതെന്ന് വിശ്വസിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു. അതേ സമയം പാര്‍ട്ടി അംഗങ്ങള്‍ ഏതെങ്കിലും തരത്തില്‍ ഈ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ പാര്‍ട്ടി സ്വീകരിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ഇതോടെ സിപിഎം കൂടുതല്‍ പ്രതിരോധത്തിലാകുകയാണ്.
പോലീസിന് കീഴടങ്ങിയെന്ന് പറയുന്നവര്‍ സ്വമേധയാ കീഴടങ്ങിയതല്ലെന്നും കണ്ണൂരിലെ മുടക്കോഴി മലയില്‍ നിന്ന് പോലീസ് പിടികൂടുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദമാക്കി. ഇപ്പോള്‍ പിടികൂടിയിരിക്കുന്നവര്‍ സിപിഎമ്മിന്റെ ഡമ്മി പ്രതികളാണെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.
പോലീസിന്റെ കസ്റ്റഡിയിലുള്ളവര്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍. ഇന്ന് തന്നെ അറസ്റ്റ് ഉണ്ടാകുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തുന്നത് നാളെയായിരിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here