ഓൺലൈൻ തട്ടിപ്പ് വഴി യുവതിക്ക് നഷ്ടമായത് 75,000 രൂപ ! പുതിയ ചതി അപ്പോയിൻമെന്റ് ലെറ്ററിന്റെ രൂപത്തിൽ; ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക

മുംബൈ സ്വദേശിനി രഞ്ജിനിക്ക് ഓൺലൈൻ തട്ടിപ്പ് വഴി നഷ്ടമായത് 75,000 രൂപയാണ്. ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് വിവിധ മാധ്യമങ്ങൾ വഴി ജനങ്ങൾ ബോധവാന്മാരായതുകൊണ്ടുതന്നെ പഴയ വിദ്യകളൊന്നും ഏക്കാതായപ്പോൾ പുതിയ കെണിയുമായി എത്തിയിരിക്കുകയാണ് ഇത്തരം തട്ടിപ്പുകാർ.
പ്രമുഖ കമ്പനികളിൽ നിന്നും നിങ്ങളുടെ റെസ്യൂമെ ഷോർട്ട്‌ലിസ്റ്റ് ചെയ്തുവെന്നുപറഞ്ഞ് ഇമെയിൽ സന്ദേശം വരും. നോക്രി, ലിങ്ക്ഡ് ഇൻ, ഷൈൻ, തുടങ്ങി നിരവധി ജോബ് വെബ്‌സൈറ്റുകളിൽ നാം റെസ്യൂമെ കൊടുത്തിട്ടുള്ളതുകൊണ്ടുതന്നെ നാം അത് വിശ്വസിക്കും. ഇമെയിൽ സന്ദേശം പ്രകാരം 1 രൂപ, 10 രൂപ, എന്നിങ്ങനെ തുച്ഛമായ കാശ് പ്രൊസസിങ്ങ് ഫീ ആയി ഓൺലൈൻ വഴി അയച്ചുകൊടുക്കാൻ ആവശ്യപ്പെടും. ഇതാണ് രഞ്ജനിയുടെ കാര്യത്തിലും സംഭവിച്ചത്.
രഞ്ജനിയോട് 10 രൂപയാണ് ആവശ്യപ്പെട്ടത്. ജോലിക്ക് സെലക്ടായ സന്തോഷത്തിൽ രഞ്ജനി ഇ-മെയിൽ സന്ദേശത്തിൽവന്ന ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തു. എന്നാൽ ട്രാൻസാക്ഷൻ നടന്നില്ല. ആദ്യം എസ്ബിഐയിൽ നിന്നും ക്യാഷ് ട്രാൻസാക്ഷൻ നടത്തിയ രഞ്ജിനി ഇത് ക്യാൻസലായപ്പോൾ തന്റെ കാനറ ഡെബിറ്റഅ കാർഡ് ഉപയോഗിച്ചും പണം അയക്കാൻ ശ്രമിച്ചു. രണ്ടും നടക്കാതെ വന്നപ്പോഴാണ് രഞ്ജിനിക്ക് ഒരു ഫോൺ കോൾ വരുന്നത്. രഞ്ജിനിയുടെ ഫോണിൽ വന്ന ഒടിപി തന്നാൽ പ്രശ്‌നം പരിഹരിക്കാൻ സാധിക്കുമെന്ന തരത്തിൽ ബാങ്ക് അധികൃതരുടെ ഭാഷ്യത്തിലായിരുന്നു ഫോണിന്റെ അങ്ങേതലക്കൽ നിന്നുള്ള സംസാരം.
ഒടിപി പങ്കുവെച്ച രഞ്ജിനിക്ക് ഉടൻ ഫോണിൽ തന്റെ അക്കൗണ്ടിൽ നിന്നും 75,000 രൂപ ഡെബിറ്റ് ആയി എന്ന മെസ്സേജ് വന്നു. മാത്രമല്ല രഞ്ജിനിയുടെ രണ്ട് ഡെബിറ്റ് കാർഡുകളും ബ്ലോക്കായി.
വിരണ്ടുപോയ രഞ്ജനിയും ഭർത്താവും പോലീസിൽ കേസ് നൽകിയിട്ടുണ്ട്. സംഭവം അന്വേഷിച്ച് വരികയാണ്.
തങ്ങളുടെ ഫോണിൽ വരുന്ന ഒടിപികൾ ബാങ്ക് അധികൃതരുമായി പോലും പങ്കുവെക്കാൻ പാടില്ലെന്ന് അറിയാമെങ്കിലും വീണ്ടും വീണ്ടും ഇത്തരം അബദ്ധങ്ങൾ വഴി വൻ ചതികൾക്ക് ഇരയാവുകയാണ് നാം.
Woman Tricked Into Transferring 75k To Telecaller
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here