പ്രവാസി ആത്മഹത്യ ചെയ്ത സംഭവം; എഐഎസ്ഫിനെ തള്ളി പിണറായി വിജയന്‍
പുനലൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എഐഎസ്ഫിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. എഐഎസ്എഫ് കൊടി നാട്ടിയതിനാലാണ് പ്രവാസി ആത്മഹത്യ ചെയ്തതെന്നും പിണറായി വിജയന്‍ സഭയില്‍ വ്യക്തമാക്കി. വര്‍ക്ക് ഷോപ്പ് നിര്‍മ്മിക്കാനാകാത്ത സാഹചര്യത്തിലാണ് ആത്മഹത്യ. മരണം ദൗര്‍ഭാഗ്യകരമായി പോയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തി മക്കളുമൊത്ത് വര്‍ക്ക് ഷോപ്പ് തുടങ്ങാനായി ശ്രമിച്ച് വരവെയാണ് പുനലൂര്‍ ഐക്കരക്കോളം വാഴമണ്‍ ആലിന്‍കീഴില്‍ സുഗതന്‍ തൂങ്ങി മരിച്ചത്. എഐഎസ്ഫ് പ്രവര്‍ത്തകര്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് മാസങ്ങള്‍ കഴിഞ്ഞിട്ടും സുഗതന് വര്‍ക്ക് ഷോപ്പ് തുറന്ന് പ്രവര്‍ത്തിക്കാന്‍ ആകാഞ്ഞത്. ഇളമ്പല്‍ സ്വദേശിയുടെ ഭൂമി പാട്ടത്തിന് എടുത്താണ് മാസങ്ങള്‍ക്ക് മുമ്പ് വര്‍ക്ക്ഷോപ്പ് നിര്‍മ്മാണം തുടങ്ങിയത്. അഞ്ച് ദിവസം മുമ്പാണ് ഷെഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഷെഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ സിപിഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ ഷെഡിന് മുന്നില്‍ കൊടികുത്തിയിരുന്നു. വയലാണെന്ന നിലപാടായിരുന്നു പ്രവര്‍ത്തകര്‍ക്ക്. എന്നാല്‍ ഈ ഭൂമി 2005ല്‍ മണ്ണിട്ട് നികത്തി സമീപത്ത് ഓഡിറ്റോറിയം അടക്കമുള്ളവ നിര്‍മ്മിച്ചിരുന്നു.
വര്‍ഷങ്ങളായി കാടുമൂടിക്കിടന്ന സ്ഥലത്താണ് സുഗതനും മക്കളും ഷെഡ് നിര്‍മ്മച്ചത്. ദിവസങ്ങളായി രാഷ്ട്രീയക്കാരുടെ വീട്ടിലും ഓഫീസിലും കയറി ഇറങ്ങിയ സുഗതന്‍ വലിയ മനോവിഷമത്തിലായിരുന്നു. 35കൊല്ലമായി ഗള്‍ഫില്‍ ജോലിയായിരുന്നു സുഗതന്. സ്വന്തമായി നാട്ടില്‍ സംരംഭം തുടങ്ങാനാണ് ഗള്‍ഫില്‍ നിന്ന് സുഗതനും ഗള്‍ഫിലെ ജോലി നിറുത്തി വന്നത്. മൂന്ന് ലക്ഷം രൂപയോളമാണ് ഇതിനായി സുഗതന്‍ ചെലവാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here