ടേക്ക് ഓഫിനെ സംബന്ധിച്ച അംഗീകാരങ്ങളും നല്ല വാക്കുകളുമെല്ലാം ഒട്ടും പ്രതീക്ഷിച്ചതല്ല: മഹേഷ് നാരായണ്‍
മലയാള സിനിമയുടെ ടേക് ഓഫ്, അതിന് മഹേഷ് നാരായണനിലൂടെയാണ് നമ്മള്‍ സാക്ഷികളായത്. ശൈലികളെല്ലാം മാറ്റി നിസഹായരും, അതിജീവിക്കുന്നവരുമായ കുറച്ച് അഭിനേതാക്കള്‍, ഗിമ്മിക്കുകളൊന്നും ഇല്ലാതെ ഇവര്‍ ചേര്‍ന്ന് മലയാള സിനിമയെ ഉയര്‍ത്തിയത് ഒരു പുതിയ തലത്തിലേക്കാണ്. കെട്ടുറപ്പുള്ള ഒരു തിരക്കഥ തന്നെയാണ് ടേക് ഓഫിന്റെ സാരഥി. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം നേടിയ ടേക്ക് ഓഫിന്റെ സംവിധായകന്‍ മഹേഷ് നാരായണ്‍ ട്വന്റിഫോര്‍ ന്യൂസിനോട് പ്രതികരിക്കുന്നു.
ടേക്ക് ഓഫിനെ സംബന്ധിച്ച അംഗീകാരങ്ങളും നല്ല വാക്കുകളുമെല്ലാം ഞാന്‍ ഒട്ടും പ്രതീക്ഷിച്ചതല്ല. ഗ്ലോബലി ചര്‍ച്ച ചെയ്ത ഒരു പൊളിറ്റിക്സ് കൈകാര്യം ചെയ്തു എന്നത് തന്നെയാണ് ഈ സിനിമയെ ഇത്രമാത്രം ചര്‍ച്ചയാക്കിയത്. ഒരു സ്ത്രീയുടെ പോയന്റില്‍ അവിടെ വിന്ന് കഥ പറഞ്ഞു എന്നതാണ് ടേക് ഓഫിന്റെ പ്രത്യേകത.
എന്ത് കൊണ്ടോ എന്റെ സിനിമയ്ക്ക് കേരളത്തില്‍ ഒരു എതിര്‍പ്പും ഉണ്ടായില്ല. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ബോര്‍ഡില്‍ നിന്ന് ലഭിച്ചത്. മതപരമായ പലതും ചിത്രത്തില്‍ ഉണ്ടായിരുന്നു. എങ്കിലും ചിത്രം പങ്കുവച്ച ഗ്ലോബല്‍ ഇഷ്യൂ മാത്രമാണ് സെന്‍സര്‍ ബോര്‍ഡ് കണ്ടത്.
പക്ഷേ എന്റെ ചിത്രത്തിന് സൗദിയില്‍ നിന്ന് ഫത്വ വന്നിരുന്നു. ആ രാജ്യത്തെ മോശമായി കാണിച്ചുവെന്നായിരുന്നു കാരണം. നഴ്സുമാരെ മോശമായി കാണിച്ചു എന്ന കാരണത്താല്‍ കുവൈറ്റിലും ഈ ചിത്രം റിലീസ് ചെയ്യാന്‍ പറ്റിയില്ല. ഐസ്എസിന്റെ ഫ്ലാഗ് ബ്ലര്‍ ചെയ്ത് മാത്രമേ യുഎസില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവാദം തന്നുള്ളൂ. കേരളത്തില്‍ ഇതിനെല്ലാം ഒരു തടസ്സവുമുണ്ടായില്ല. അതിന് എനിക്ക് നന്ദിയുണ്ട്. ബോബെയിലുള്ള എന്റെ സിനിമാ സുഹൃത്ത് ടേക് ഓഫിന് സെന്‍സര്‍ബോര്‍ഡ് കത്രിക വച്ചില്ലെന്നത് അത്ഭുതത്തോടെയാണ് കേട്ടത്.
സെക്സി ദുര്‍ഗ്ഗ, പത്മാവത് എന്നീ ചിത്രങ്ങള്‍ ഇപ്പോള്‍ നേരിടുന്ന ഈ പ്രശ്നങ്ങള്‍ പണ്ടും പല ചിത്രങ്ങളും അനുഭവിച്ചിട്ടുണ്ട്. ജോധാ അക്ബര്‍ എന്ന ചിത്രത്തിനെതിരെ 5 കേസുകളാണ്ഉണ്ടായത്. പേര് മാറ്റി ചിത്രം ഇറക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചാല്‍ സിനിമ എങ്ങനെയെങ്കിലും പ്രേക്ഷകരിലേക്ക് എത്തുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ആ വിട്ടു വീഴ്ച നടത്തണം എന്നാണ് എന്റെ അഭിപ്രായം. സിനിമ കാണാതെ പോകരുത്, അത് പ്രേക്ഷകരില്‍ എത്തണം.
ഇന്ന് കാണുന്ന ഈ പ്രതിഷേധങ്ങളെല്ലാം വരും കാലങ്ങളില്‍ ഇനിയും കൂടുകയുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. സദാചാരം, മതം ഇതെല്ലാം തുടങ്ങുന്നത് ഭയത്തില്‍ നിന്നാണ്. മതവിശ്വാസം കുറഞ്ഞ രാജ്യങ്ങളില ക്രൈം റേറ്റ് കുറവാണെന്ന് അടുത്തകാലത്താണ് നമ്മള്‍ റിപ്പോര്‍ട്ട് വായിച്ചത്.
ഇങ്ങനെയാണ് നമ്മുടെ സംസ്കാരം, ഇത് പാലിക്കണം എന്ന് ചെറിയ തലമുറയിലേക്ക് ഇന്‍ജക്റ്റ് ചെയ്യുകയാണ്. ഇപ്പോള്‍ കുടുംബത്തിലെ ഓരു വാട്സ് ആപ് ഗ്രൂപ്പ് ആണെങ്കില്‍ രാവിലെ അവിടെ ഗുഡ്മാണിംഗ് മെസേജിന്റെ കൂടെ ദൈവത്തിന്റെ ഒരു ചിത്രം വരും അല്ലെങ്കില്‍ ഒരു സൂക്തം. അത് ചെറിയ തലമുറയിലേക്ക് ഭയം വളര്‍ത്തുകയാണ്.
ഇങ്ങനെയാണ് മതം അനുശാസിക്കുന്നത്, ഇത് ചെയ്തില്ലെങ്കില്‍ കുടുംബവും മതവും സുഹൃത്തുക്കളും തള്ളിപ്പറയും എന്ന ഭയമാണ് അവരെ മുന്നോട്ട് നയിക്കുന്നത്.ഇതെല്ലാം സിനിമയിലേക്ക് വരണമോ വേണ്ടയോ എന്ന് എഴുത്തുകാരനാണ് തീരുമാനിക്കേണ്ടത്. ഞാന്‍ പറഞ്ഞില്ലെ… അത് തുടങ്ങുന്നത് അവരുടെ ചുറ്റുപാടില്‍ നിന്നാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here