ഇറാഖില്‍ കാണാതായ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടുവെന്ന് കേന്ദ്രമന്ത്രി
ഇറാഖില്‍ കാണാതായ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ് രാജ്യസഭയില്‍ പറഞ്ഞു. കാണാതായ ഇന്ത്യക്കാരുടെ ബന്ധുക്കളില്‍ നിന്ന് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് ഇറാഖില്‍ എത്തിച്ച് കേന്ദ്ര സര്‍ക്കാര്‍ പരിശോധന നടത്തിയിരുന്നു. സര്‍ക്കാര്‍ നടത്തിയ പരിശോധനയിലാണ് ഇതേക്കുറിച്ച് സ്ഥിരീകരണം ലഭിച്ചതെന്നും കേന്ദ്രമന്ത്രി സുഷ്മ സ്വരാജ് വിശദീകരിച്ചു. ഐഎസ് ഭീകരര്‍ പിടികൂടിയവരാണ് കൊല്ലപ്പെട്ടവര്‍. കുഴിച്ചുമൂടിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ഉത്തരേന്ത്യക്കാരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡിഎന്‍എ പരിശോധന ഫലം തിങ്കളാഴ്ചയാണ് സര്‍ക്കാരിന് ലഭിച്ചതെന്നും സുഷ്മ സ്വരാജ് പറഞ്ഞു. മൊസൂളില്‍ നിന്ന് തട്ടികൊണ്ടുപോയവരാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.
പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ബീഹാര്‍ എന്നീ നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്. തൊഴിലാളികളായി ഇറാഖിലെത്തിയ ഇവരെ 2014 ല്‍ മൊസൂളില്‍ നിന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തട്ടികൊണ്ടുപോയിരിക്കുന്നത്. നാല് വര്‍ഷത്തോളമായി തട്ടികൊണ്ടുപോയവരെ കുറിച്ച് സര്‍ക്കാരിന് യാതൊന്നും പറയാന്‍ കഴിഞ്ഞിരുന്നില്ല. തട്ടികൊണ്ടുപോയവരുടെ അവസ്ഥ എന്തായിരിക്കുമെന്നതിനെ കുറിച്ച് നാല് വര്‍ഷത്തോളമായി അനിശ്ചിതത്വം നിലനിന്നിരുന്നു. രാജ്യത്ത് നിലനിന്നിരുന്ന അനിശ്ചിതത്വത്തിനാണ് രാജ്യസഭയില്‍ വിദേശകാര്യ മന്ത്രി വിശദീകരണം നല്‍കിയത്.
ഐ.എസ് തീവ്രവാദികള്‍ ബന്ദികളെ കൂട്ടത്തോടെ വെടിവച്ചു കൊന്ന ശേഷം ഒന്നിച്ചു വലിയ കുഴിയില്‍ മറവു ചെയ്യുകയാണ് പതിവ്. ഇത്തരമൊരു കൂട്ടശവക്കുഴിയില്‍ നിന്നുമാണ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ വീണ്ടെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here