മാധ്യമനിയന്ത്രണ മാർഗരേഖ പിൻവലിക്കാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം

കേന്ദ്ര സർക്കാരിന്റെ മാധ്യമനിയന്ത്രണ മാർഗരേഖ പിൻവലിക്കാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം. വ്യാജവാർത്തയുടെ പേരിൽ മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷന് റദ്ദാക്കുമെന്നതായിരുന്നു മാർഗരേഖ. ഈ നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
തിങ്കളാഴ്ച്ചയാണ് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ റദ്ദാക്കുമെന്ന് അറിയിച്ചത്.
മാധ്യമങ്ങളിൽ വന്നത് വ്യാജവാർത്തയാണെന്ന പരാതി ലഭിച്ചാലാണ് സർക്കാർ നടപടി എടുക്കുക. പരാതി ലഭിച്ച ഉടൻ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷൻ എന്നിവർക്ക് പരാതി സർക്കാർ കൈമാറി ഉപദേശം തേടും. 15 ദിവസത്തിനുള്ളിൽ ഇതു സംബന്ധിച്ച റിപ്പോർട്ട് സമിതികൾ സർക്കാരിനു തിരികെ നൽകണം. സമിതികൾ റിപ്പോർട്ട് നൽകുന്നതുവരെ ആരോപിതരായ മാധ്യമപ്രവർത്തകരുടെ അംഗീകാരം മരവിപ്പിക്കും. സമിതിയുടെ റിപ്പോർട്ടിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതായി തെളിഞ്ഞാൽ ആറുമാസത്തേക്ക് അംഗീകാരം റദ്ദു ചെയ്യും. ഇതേ മാധ്യമപ്രവർത്തകർക്കെതിരേ പിന്നീടൊരിക്കൽ പരാതി ലഭിച്ചാൽ ഒരു വർഷത്തേക്കായിരിക്കും അംഗീകാരം റദ്ദാക്കുക. മൂന്നാമതൊരു തവണ കൂടി വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ സ്ഥിരമായി അംഗീകാരം നഷ്ടപ്പെടും. ഇങ്ങനെയൊക്കെയായിരുന്നു മാർഗരേഖ. ഇതാണ് ഇപ്പോൾ പിൻവലിക്കാൻ പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here