‘അഭിപ്രായഭിന്നതകളില്ല, എല്ലാം ശരിയായി’; പാര്‍ട്ടി കോണ്‍ഗ്രസില്‍ സമവായം

കരട് രാഷ്ട്രീയ പ്രമേയത്തില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഭിന്നതകളില്ലെന്ന് നേതൃത്വം. രാഷ്ട്രീയ പ്രമേയത്തില്‍ വോട്ടെടുപ്പ് ഉണ്ടാകില്ലെന്ന് സൂചന. വോട്ടെടുപ്പ് ഒഴിവാക്കാമെന്ന തീരുമാനത്തിലേക്ക് ഇരുപക്ഷവും എത്തിയതായാണു സൂചന. ഇതിന്റെ ഭാഗമായി രാഷ്ട്രീയ പ്രമേയത്തിൽ കോണ്‍ഗ്രസ് ബന്ധം പരാമർശിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചു. ‘കോണ്‍ഗ്രസുമായി ഒരു ബന്ധവും പാടില്ല’ എന്ന ഭാഗമാണ് ഒഴിവാക്കുന്നത്.
ഭേദഗതിയോടെ കോണ്‍ഗ്രസുമായി നേരിട്ടു സിപിഎമ്മിനു ബന്ധമുണ്ടാകില്ലെന്ന് ഉറപ്പായെങ്കിലും ധാരണ വേണ്ട എന്ന ഭാഗം ഒഴിവാക്കിയതോടെ പ്രാദേശിക നീക്കുപോക്കുകൾക്കു പാർട്ടിക്കു മുന്നിൽ സാധ്യത നിലനിൽക്കുന്നുണ്ട്.
കാരാട്ട്-യെച്ചൂരി പക്ഷത്തിന്റെ അഭിപ്രായങ്ങള്‍ പരിഗണിച്ച് എല്ലാവരും തമ്മില്‍ സമവായത്തിലെത്താന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനമായി. സ്റ്റിയറിംഗ് കമ്മിറ്റിയിലാണ് സമവായത്തിനുള്ള ആവശ്യം ഉന്നയിക്കപ്പെട്ടത്. പിണറായി വിജയന്, മാണിക് സര്‍ക്കാര്‍ എന്നിവരാണ് സമവായം വേണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നത്.
ഇതോടെ, പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉടലെടുത്ത സന്ദേഹങ്ങള്‍ക്ക് പരിഹാരമായതായി റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസുമായി രാഷ്ട്രീയ ബന്ധം ആവശ്യമില്ലെന്ന് പൊതുവിലയിരുത്തല്‍. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട രണ്ട് പരാമര്‍ശങ്ങള്‍ കരട് രാഷ്ട്രീയ പ്രമേയത്തില്‍ നിന്ന് ഒഴിവാക്കി. പ്രകാശ് കാരാട്ടിന്റെയും സീതാറാം യെച്ചൂരിയുടെയും നിലപാടുകളെ അംഗീകരിച്ച് പാര്‍ട്ടി ഒറ്റകെട്ടായി മുന്നോട്ട് പോകണമെന്നാണ് സിപിഎമ്മിനുള്ളിലെ പൊതുവികാരം.
രണ്ട് പേരുടെ നിലപാടുകള്‍ക്ക് വേണ്ടി പാര്‍ട്ടിയില്‍ മത്സരം ഉണ്ടാകരുതെന്ന് മറ്റ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഇരു പക്ഷങ്ങള്‍ക്കും സ്വീകാര്യമായ ഭേദഗതിയായിരിക്കും ഔദ്യോഗികമായി അംഗീകരിക്കുക. പാര്‍ട്ടി ഒന്നിച്ച് മുന്നോട്ട് പോകുമെന്നും ഇക്കാര്യം പ്രകാശ് കാരാട്ട് തന്നെ നേരിട്ട് അറിയിക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here