മൂന്ന് വട്ടം എം.പിയായ സിപിഎം നേതാവ്; വനിതാ പ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന് പാർട്ടി പുറത്താക്കി

പാർട്ടി പ്രവർത്തകയ്ക്ക് വാട്സ്ആപ്പിൽ അശ്ലീല സന്ദേശം അയച്ച മുൻ എം.പിയെ സിപിഎം പുറത്താക്കി. പശ്ചിമ ബംഗാളിലെ അസൻസോളിൽ നിന്നുള്ള മുൻ എംപി ബൻസഗോപാൽ ചൗധരിയെയാണ് പുറത്താക്കിയത്. പാർട്ടിക്ക് ലഭിച്ച പരാതിയിൽ പാർട്ടി കമ്മീഷൻ്റെ അന്വേഷണത്തിനൊടുവിലാണ് നടപടി.
ഫെബ്രുവരിയിൽ ഹൂഗ്ലിയിലെ ദങ്കുനിയിൽ പാർടി സംസ്ഥാന സമ്മേളനം നടന്നതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലാകെ പാർട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കുന്ന നിലയിൽ മുൻ എം.പിയുടെ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു.
ഒരു സംഘടനയെ കുറിച്ച് വിവരം തേടിയാണ് ബൻസഗോപാലിനെ ബന്ധപ്പെട്ടതെന്നും വിവരം തരുന്നതിന് പകരം മുൻ എംപി കൂടിയായ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നുമാണ് സ്ത്രീ പരാതി നൽകിയത്. 2024 നവംബറിലാണ് ഇവർ പാർട്ടിക്ക് പരാതി നൽകിയത്.
എത്ര ഉന്നതനായാലും ഇത്തരം നടപടികൾ പാർട്ടി വച്ചുപൊറുപ്പിക്കില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നുമാണ് പാർട്ടി നേതാക്കൾ തന്നെ ബംഗാളിൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. അതേസമയം സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കുന്നവരെ സ്വീകരിച്ചാനയിച്ച് നേതാക്കളാക്കുന്ന തൃണമൂലും ബി.ജെ.പിയും ഇക്കാര്യം ഓർക്കണമെന്നും ഒരു നേതാവ് പ്രതികരിച്ചിട്ടുണ്ട്. അതേസമയം ബൻസഗോപാൽ ചൗധരി വാർത്തയോട് പ്രതികരിച്ചിട്ടില്ല.
Story Highlights : CPM expels ex-MP Bansagopal Chowdhury over ‘obscene’ WhatsApp messages sent to party colleague
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here