Advertisement

മൂന്നാംമുറ നടത്തുന്ന പോലീസുകാര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കും; മുഖ്യമന്ത്രി

April 24, 2018
Google News 0 minutes Read

മൂന്നാംമുറ നടത്തുന്ന പോലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വരാപ്പുഴ കസ്റ്റഡി മരണക്കേസിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതേകുറിച്ച് വ്യക്തമായ താക്കീത് മുന്‍പും പലതവണ നല്‍കിയിട്ടുണ്ട്. എന്നാല്‍, ചില പെരുമാറ്റ ദൂഷ്യമുള്ളവര്‍ അതിനെ വിലയ്‌ക്കെടുക്കുന്നില്ല. അത്തരക്കാര്‍ക്കെതിരെ തുടര്‍ന്നും കര്‍ക്കശമായ നിലപാടായിരിക്കും സര്‍ക്കാര്‍ കൈക്കൊള്ളുക എന്നും മുഖ്യമന്ത്രി പറഞ്ഞു.

വരാപ്പുഴയിലെ കസ്റ്റഡി മരണത്തില്‍ സര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. കസ്റ്റഡി മരണത്തിന് കാരണക്കാരായ എല്ലാവര്‍ക്കുമെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും. അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്. സിഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണസംഘം നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. എസ്‌ഐ അടക്കമുള്ള നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതക കുറ്റത്തിനാണ് കേസ് എടുത്തിരിക്കുന്നത്. അന്വേഷണം ഇപ്പോള്‍ തൃപിതികരമായാണ് മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്റെ വിമര്‍ശനങ്ങള്‍ പക്വതയുള്ളതല്ല. മനുഷ്യാവകാശ കമ്മീഷന്‍ അവരുടെ ജോലി ചെയ്യുകയാണ് വേണ്ടത്. അതില്‍ രാഷ്ട്രീയം പറയേണ്ട ആവശ്യമില്ല. അന്വേഷണത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന്റെ അറിവില്ലായ്മ കാരണമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

സംസ്ഥാനത്ത് ഇതിന് മുന്‍പും പോലീസിന്റെ മൂന്നാംമുറ മരണങ്ങള്‍ നടന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ഇല്ലാത്ത വിധം വേഗതയിലാണ് വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ഏപ്രില്‍ 9നാണ് ശ്രീജിത്ത് മരിച്ചത്. ഏപ്രില്‍ 12ന് തന്നെ സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്നും ഇത്തരം സംഭവങ്ങളില്‍ സര്‍ക്കാര്‍ കര്‍ക്കശ നിലപാട് തന്നെയാകും സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് നടന്ന സോഷ്യല്‍ മീഡിയ ഹര്‍ത്താലിനെതിരെയും മുഖ്യമന്ത്രി പ്രതികരിച്ചു. ആര്‍ക്കും എന്തും പറയാവുന്ന ഒരു അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. വാര്‍ത്തകളിലെ സത്യസന്ധതയെ കുറിച്ച് ആരും അന്വേഷിക്കുന്നില്ല. ഇത്തരം വിഷയങ്ങളെ ഏറെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here