പലകാരണങ്ങൾ പറഞ്ഞ് അയാൾ രോത്‌നയെ വീട്ടിലേക്ക് വിളിച്ചുവരുത്തുമായിരുന്നു; എന്നാൽ അപ്പോഴൊക്കെ തലമൊട്ടയടിച്ചാണ് രോത്‌ന വീട്ടിലേക്ക് പോയിരുന്നത്
പെൺകുട്ടികളെന്നാൽ ഇന്നും ചിലരെങ്കിലും ഒരു ബാധ്യതയായാണ് കാണുന്നത്. വർഷങ്ങൾക്ക് മുമ്പ് രോത്‌നയുടെ അച്ഛനും അങ്ങനെയാണ് തന്റെ പെൺമക്കളെ കണ്ടിരുന്നത്. എന്നാൽ രോത്‌ന എന്ന പെൺകുട്ടി തന്നെ ഭാരമായി കണ്ട പിതാവിനെ കൊണ്ടുതന്നെ താൻ അഭിമാനമാണെന്ന് മാറ്റി പറയിച്ചിരിക്കുകയാണ്. പ്രശസ്ത ഫോട്ടോഗ്രാഫർ ജിഎംബി ആകാശിന്റെ ഫേസ്ബുക്ക് പേജിലാണ് ഈ കഥ വന്നത്.
ഒരു ആൺകുട്ടി വേണമെന്നായിരുന്നു രോത്‌നയുടെ അച്ഛന്റെ ആഗ്രഹം. എന്നാൽ രോത്‌നയുൾപ്പെടെ അഞ്ച് പെൺകുട്ടികളായിരുന്നു രോത്‌നയുടെ അച്ഛന്. മൂത്ത് രണ്ട് പെൺകുട്ടികളെ വിവാഹം കഴിച്ചയച്ചതിന് ശേഷം മൂന്നാമത്തെ മകൾ രോത്‌നയായിരുന്നു അച്ഛന്റെ പ്രിയപുത്രി. അച്ഛന് വെറ്റില കൊടുക്കാനും, കുളിക്കുമ്പോൾ തോർത്ത് കൊടുക്കാനും എല്ലാം രോത്‌ന വേണമായിരുന്നു. രോത്‌നയെ ഒരു നിമിഷം കണ്ടില്ലെങ്കിൽ ‘ എന്റെ വാൽ എവിടെ’ എന്ന് അച്ഛൻ ചോദിക്കുമായിരുന്നു.
പെൺമക്കളെ വിവാഹം കഴിച്ചയക്കാൻ ആ അച്ഛന്റെ കൈയ്യിൽ പണമില്ലായിരുന്നു. ഒടുവിൽ തന്റെ പെൺമെക്കൾ തനിക്ക് വേദനയാണെന്നും ഭാരമായെന്നും ആ അച്ഛൻ പറഞ്ഞു. തന്റെ കാലശേഷം ആര് കുടുംബത്തെ നോക്കുമെന്നും ആ അച്ഛൻ വ്യാകുലപ്പെട്ടു.
ഇത് കേട്ട രോത്‌ന ആ രാത്രി ഒരുപാട് കരഞ്ഞു. അന്ന് രാത്രി ഒരുപോള കണ്ണടയ്ക്കാൻ രോത്‌നയ്ക്കായില്ല. തന്റെ കുടുംബത്തെ നോക്കാൻ പെണ്ണായ തനിക്ക് പറ്റുമെന്ന് ആ രാത്രി രോത്‌ന പ്രതിഞ്ജയെടുത്തു. തന്റെ മാതാപിതാക്കൾക്ക് മെച്ചപ്പെട്ട ജീവിതം നൽകണമെന്നും രോത്‌ന പ്രതിഞ്ജയെടുത്തു.
തന്റെ കുടുംബത്തെ നോക്കാനായി രോത്‌ന ധാക്കയിലേക്ക് ജോലി അന്വേഷിച്ച് യാത്രയായി. എന്നാൽ രോത്‌നയെ വിവാഹം കഴിപ്പിച്ചയക്കാനായിരുന്നു അച്ഛന് തിടുക്കം. പലകാരണങ്ങൾ പറഞ്ഞ് അയാൾ രോത്‌നയെ വീട്ടിലേക്ക് വിളിച്ചുവരുത്തുമായിരുന്നു. എന്നാൽ അപ്പോഴൊക്കെ തലമൊട്ടയടിച്ചാണ് രോത്‌ന വീട്ടിലേക്ക് പോയിരുന്നത്. കാരണം രോത്‌നയെ വീട്ടിലേക്ക് വിളിച്ചുവരുത്തുന്നത് പെണ്ണുകാണൽ ചടങ്ങുകൾക്കായിരിക്കും. വരുന്ന കല്ല്യാണ ചെക്കന് തന്നെ ഇഷ്ടപ്പെടാതിരിക്കാനാണ് തല മൊട്ടയടിച്ച് വരുന്നത്.
മൂന്ന് വർഷങ്ങൾക്ക് ശേഷം രോത്‌ന ധാക്ക വിട്ട് വീട്ടിലേക്ക് വന്നു. മൂന്ന് പശുക്കളും പശുക്കിടാവുമായാണ് രോത്‌ന എത്തിയത്. ന്നൊൽ രോത്‌നയുടെ ഗ്രാമത്തിൽ സ്ത്രീകളാരും പശുവളർത്തൽ ചെയ്യില്ലായിരുന്നു. എന്നാൽ പശുവളർത്തലാരംഭിച്ച രോത്‌നയെ കുറിച്ച് ഗ്രാമവാസികൾ പലതും പറഞ്ഞു. രോത്‌ന അതൊന്നും ശ്രദ്ധിച്ചതേയില്ല. രോത്‌നയുടെ ശ്രദ്ധ മുഴുവൻ പശുവളർത്തലിലും തന്റെ ലക്ഷ്യത്തിലുമായിരുന്നു.
പതിയെ പതിയെ രോത്‌നയുടെ ബിസിനസ്സ് മുന്നേറി. മൂന്ന് പശുക്കളുടെ സ്ഥാനത്ത് 14 പശുക്കളായി, നാല് പശുക്കിടാങ്ങളുമായി. എല്ലാ ദിവസം രോത്‌ന പാൽ വിൽക്കും. എല്ലാ പെരുന്നാളിനും പശുവിനെയും വിൽക്കും. രോത്‌നയുടെ രണ്ട് അനിയത്തിമാരും രോത്‌നയ്‌ക്കൊപ്പം ഫാമിൽ സഹായിക്കാൻ തുടങ്ങി. മാത്രമല്ല, ഗ്രാമത്തിലെ മറ്റ് മൂന്നു പെൺകുട്ടികളും ഇന്ന് രോത്‌നയ്ക്ക് സഹായത്തിനായി ഉണ്ട്.
ഈ വരുമാനം കൊണ്ട് രോത്‌ന തന്റെ കുടുംബത്തിന് പുതിയ വീടുവെച്ചു നൽകി. അമ്മയെ നേത്ര ശസ്ത്രക്രിയയ്ക്കായി ധാക്കയിലേക്ക് കൊണ്ടുപോയതും ഈ പണം വെച്ചായിരുന്നു. ഇന്ന് തന്റെ പെൺമക്കളെക്കുറിച്ചോർത്ത് ആ അച്ഛന് അഭിമാനമാണ്. മാത്രമല്ല, പെൺമക്കൾ അനുഗ്രഹമാണെന്നും അയാൾ പറയും.
the inspiring story of rotna
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here