വിശ്വാസവോട്ടെടുപ്പ് മാറ്റാമെന്ന് കോടതി; കോണ്‍ഗ്രസ് ഹര്‍ജി പിന്‍വലിച്ചു

പ്രോടേം സ്പീക്കറായി കെ.ജി. ബൊപ്പയ്യയെ നിയമിച്ച ബിജെപിയുടെ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. വിശ്വാസവോട്ടെടുപ്പ് മാധ്യമങ്ങളില്‍ തത്സമയം സംപ്രേക്ഷണം ചെയ്യാമെന്ന് സുപ്രീം കോടതി വിധിച്ചതോടെയാണ് കോണ്‍ഗ്രസ് ഹര്‍ജി പിന്‍വലിച്ചത്.
സുപ്രീം കോടതി നടത്തിയ പരാമര്‍ശങ്ങള്‍…
1. പ്രോടേം സ്പീക്കറായി കെ.ജി. ബൊപ്പയ്യയെ നിയമിച്ചതിനെയാണ് ചോദ്യം ചെയ്യുന്നതെങ്കില്‍ അതില്‍ ബൊപ്പയ്യയെ കൂടി കോടതിക്ക് കേള്‍ക്കേണ്ടി വരും.
2. പലതവണ കോടതിയില്‍ നിന്ന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന എംഎല്‍എയാണ് ബൊപ്പയ്യ എന്നാണ് കോണ്‍ഗ്രസ് വിമര്‍ശനം. ഇത്തരത്തില്‍ ബൊപ്പയ്യയുടെ വിശ്വാസ്യതയാണ് കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നതെങ്കില്‍ ബൊപ്പയ്യയെ കോടതിക്ക് കേള്‍ക്കേണ്ടി വരും. അദ്ദേഹത്തിന് പറയാനുള്ളത് കൂടി കേള്‍ക്കേണ്ടി വരുമെന്നതിനാല്‍ വിധാന്‍ സൗധയില്‍ ഇന്ന് നടക്കാനിരിക്കുന്ന വിശ്വാസവോട്ടെടുപ്പ് നീട്ടേണ്ടി വരും.
3. പ്രോടേം സ്പീക്കറെ തിരഞ്ഞെടുക്കേണ്ടത് ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ വരുന്ന കാര്യമാണ്. ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടാന്‍ സാധിക്കില്ല.
4. വിശ്വാസവോട്ടെടുപ്പിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ കോടതിക്ക് അധികാരമുണ്ട്. ഇത് കണക്കിലെടുത്ത് വിശ്വാസവോട്ടെടുപ്പ് മാധ്യമങ്ങളിലൂടെ തത്സമയം ചിത്രീകരിക്കാം.
എല്ലാ മാധ്യമങ്ങളിലും വിധാന്‍ സൗധയില്‍ നടക്കുന്ന വിശ്വാസവോട്ടെടുപ്പ് ചിത്രീകരിക്കുന്നതിലൂടെ ജനാധിപത്യരീതി കാത്തുസൂക്ഷിക്കാന്‍ കഴിയും.
5. വിശ്വാസവോട്ടെടുപ്പ് എങ്ങനെ നടത്തണമെന്നത് പ്രോടേം സ്പീക്കറായ കെ.ജി. ബൊപ്പയ്യയുടെ വിവേചനത്തില്‍ വരുന്ന കാര്യമാണ്. അതിനാല്‍, ഇക്കാര്യത്തില്‍ കോടതിക്ക് അഭിപ്രായം പറയാന്‍ സാധിക്കില്ല.
ഇതെല്ലാമായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. കെ.ജി. ബൊപ്പയ്യക്കെതിരായ ഹര്‍ജിയുമായി മുന്നോട്ട് പോയാല്‍ വിശ്വാസവോട്ടെടുപ്പ് നീളുമെന്ന സാഹചര്യം വന്നതിനാല്‍ കോണ്‍ഗ്രസ് ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. വിശ്വാസവോട്ടെടുപ്പ് മാധ്യമങ്ങളില്‍ തത്സമയം സംപ്രേക്ഷണം ചെയ്യാനുള്ള അനുമതി കൂടി ലഭിച്ചതോടെ കോണ്‍ഗ്രസ് ഹര്‍ജി പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here