വിമര്‍ശനങ്ങള്‍ പാര്‍ട്ടി വേദിയില്‍ മതി; യുവ എംഎല്‍എമാര്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശം
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ നേതൃത്വത്തില്‍ നിന്ന് മാറി നിന്നുകൊണ്ട് യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യം ഉന്നയിച്ച എംഎല്‍എമാരോട് സംയമനം പാലിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശം. പി.ജെ. കുര്യന്‍, പി.പി. തങ്കച്ചന്‍ എന്നിവര്‍ക്കെതിരെ വി.ടി. ബല്‍റാം, അനില്‍ അക്കര, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, റോജി എം തുടങ്ങിയ എംഎല്‍എമാര്‍ രംഗത്തെത്തിയിരുന്നു. ഇത്തരം വിമര്‍ശനങ്ങള്‍ പാര്‍ട്ടി ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് വേണം നടത്താനെന്ന് ഉമ്മന്‍ചാണ്ടി. പാര്‍ട്ടി വേദികളിലാണ് നേതാക്കള്‍ പറയാനുള്ളത് പറയേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കെപിസിസി അധ്യക്ഷനായി ആരെ നിയോഗിക്കണമെന്ന കാര്യവും രാജ്യസഭാ തെരഞ്ഞെടുപ്പിൽ ആര് മത്സരിക്കണമെന്നതും തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാൻഡാണ്. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആന്ധ്രപ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം ലഭിച്ച ശേഷം ആദ്യമായാണ് ഉമ്മൻ ചാണ്ടി ഡൽഹിയിൽ എത്തുന്നത്. ഇന്ന് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും മുതിർന്ന അംഗം എ.കെ.ആന്‍റണിയെയും സന്ദർശിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here