പീഡന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി കന്യാസ്ത്രീ; ബിഷപ്പിനെ അറസ്റ്റ് ചെയ്യാനും സാധ്യത?
ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി ഇരയായ കന്യാസ്ത്രീ. അഞ്ച് മണിക്കൂര്‍ നീണ്ട മൊഴിയെടുക്കലിന് ശേഷമാണ് പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി കന്യാസ്ത്രീ പറഞ്ഞത്. മജിസ്‌ട്രേറ്റിന്റെ അനുമതിയോടെ കന്യാസ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്താനും സാധ്യത. ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനും മൊഴി രേഖപ്പെടുത്താനുമായി അന്വേഷണസംഘം ജലന്ധറിലേക്ക് പോകും. ബിഷപ്പിനെതിരെ തെളിവുകളുണ്ടെന്നും സൂചന. ബിഷപ്പ് നിരന്തരമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് സഭാ നേതൃത്വത്തിനും കര്‍ദ്ദിനാളിനും കന്യാസ്ത്രീ പരാതി നല്‍കിയതായും സ്ഥിരീകരണമുണ്ട്. രഹസ്യമൊഴി രേഖപ്പെടുത്താന്‍ ഡിവൈഎസ്പി കെ. സുഭാഷ് അനുമതി തേടിയിട്ടുണ്ട്. 2014 മെയ് മാസം മുതല്‍ തന്നെ 13 തവണ ബിഷപ്പ് പീഡിപ്പിച്ചിട്ടുണ്ടെന്ന പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണ് പീഡനത്തിന് വിധേയയായ കന്യാസ്ത്രീ. സഭ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. അന്വേഷണ നടപടികള്‍ ബിഷപ്പിന്റെ അറസ്റ്റിലേക്ക് നീങ്ങാനും സാധ്യതയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here