Advertisement

മഴക്കെടുത്തി വിലയിരുത്താന്‍ കേന്ദ്രമന്ത്രിയും സംഘവുമെത്തി

July 21, 2018
Google News 0 minutes Read
rain

സംസ്ഥാനത്തുണ്ടായ കനത്ത മഴയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം കൊച്ചിയിലെത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ നാശനഷ്ടങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന ദുരന്ത നിവാരണ വിഭാഗം കേന്ദ്രമന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തിനുണ്ടായ നഷ്ടം സംബന്ധിച്ച് കേന്ദ്ര സഹായം ആവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനവും മന്ത്രിക്ക് സമര്‍പ്പിച്ചു.

മഴക്കെടുതി നേരിടുന്നതിനായി 831.1 കോടി രൂപയുടെ കേന്ദ്ര സഹായമാണ് സംസ്ഥാനം കണക്കാക്കിയിരിക്കുന്നത്. 55007 ഹെക്ടര്‍ കൃഷിസ്ഥലമാണ് വെള്ളത്തിനടിയിലായത്. വീടുകള്‍ തകര്‍ന്നവര്‍ക്കും കൃഷി നാശം സംഭവിച്ചവര്‍ക്കും നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. 20% അധിക മഴയാണ് ഈ സീസണില്‍ കേരളത്തിലുണ്ടായത്. 116 മരണങ്ങളാണ് മഴക്കെടുതി മൂലം സംഭവിച്ചത്. കനത്ത മഴയില്‍ 965 ഗ്രാമങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് സംസ്ഥാനത്തിനുള്ള തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉടന്‍ തീരുമാനമുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

ദുരന്ത ബാധിത മേഖലകളില്‍ വിന്യസിച്ചിട്ടുള്ള എന്‍ ഡിആര്‍ എഫ് സംഘങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് സംസ്ഥാനത്തിന്റെ അഭ്യര്‍ഥന അനുസരിച്ച് നടപടി സ്വീകരിക്കാമെന്ന് മന്ത്രി പറഞ്ഞു. 47 പേരടങ്ങുന്ന നാല് സംഘങ്ങളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. ഇവര്‍ക്കാവശ്യമായ സ്റ്റീല്‍ ബോട്ടുകള്‍ അടക്കമുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. തീരദേശ മേഖലയിലുള്ളവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയെക്കുറിച്ചും കേന്ദ്ര സംഘത്തിനു മുന്നില്‍ വിശദീകരിച്ചു. തീരദേശ മേഖലയില്‍ നിന്ന് ആളുകള്‍ ഒഴിയാനുള്ള സന്നദ്ധത പ്രകടിപ്പിച്ചതിനെ കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു അഭിനന്ദിച്ചു. മുംബൈയില്‍ തീരമേഖലയില്‍ നിന്ന് ആളുകള്‍ ഒഴിയാത്ത സാഹചര്യമാണള്ളതെന്ന് മന്ത്രി പറഞ്ഞു.

നെടുമ്പാശേരി ഹോട്ടല്‍ സാജില്‍ നടന്ന യോഗത്തില്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍, ജോയിന്റ് സെക്രട്ടറി സഞ്ജീവ് കുമാര്‍ ജിന്‍ഡാല്‍, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍, ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഷീല ദേവി, അസിസ്റ്റന്റ് കളക്ടര്‍ പാട്ടീല്‍ പ്രാഞ്ജാന്‍ ലഹേന്‍ സിംഗ് തുടങ്ങിയവര്‍ പങ്കെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here