ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാന്‍ വിലപേശല്‍; വൈദികന്റെ ഫോണ്‍ സംഭാഷണം പുറത്ത്

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രോങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുന്നത് വൈകുന്നു. അതിനിടയില്‍ ബിഷപ്പിനെ രക്ഷിക്കാന്‍ വിലപേശല്‍ നടത്തി രൂപത.
ബിഷപ്പിനെതിരെ ആരോപണം ഉന്നയിച്ച കന്യാസ്ത്രീയെ പിന്തുണയ്ക്കുന്ന മറ്റൊരു കന്യാസ്ത്രീയെ സ്വാധീനിച്ച് ബിഷപ്പിനെ കേസില്‍ നിന്ന് രക്ഷിക്കണമെന്നാണ് രൂപതയുടെ ആവശ്യം. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് മധ്യസ്ഥം വഹിച്ച സിഎംഐ സഭയ്ക്ക് കീഴിലുള്ള മോനിപ്പള്ളി കുര്യനാട് ആശ്രമത്തിലെ ഫാദര്‍ ജെയിംസ് എര്‍ത്തയിലും കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ അനുപമയുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങളാണ് പുറത്തായിരിക്കുന്നത്.
അനുപമയുടെ കുടുംബക്കാരാണ് ടെലിഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട പരാതി പിന്‍വലിക്കാന്‍ സഹായിച്ചാല്‍ പത്തേക്കര്‍ സ്ഥലവും മഠവും നല്‍കാമെന്ന് ഫാദര്‍ ജെയിംസ് എര്‍ത്തയില്‍ കന്യാസ്ത്രീയ്ക്ക് വാഗ്ദാനം നല്‍കുന്ന ഫോണ്‍സംഭാഷണമാണ് പുറത്തായത്. കാഞ്ഞിരപ്പള്ളിയിലോ റാന്നിയിലോ വീടും വസ്തുവും വാങ്ങിത്തരാന്‍ രൂപത ഒരുക്കമാണ്. ആവശ്യപ്പെടുന്ന സ്ഥലത്ത് മഠം നിര്‍മ്മിച്ചു നല്‍കാമെന്നും കന്യാസ്ത്രീയുമുള്ള ഫോണ്‍സംഭാഷണത്തില്‍ ജെയിംസ് എര്‍ത്തയില്‍ വാഗ്ദാനം നല്‍കുന്നു. എന്നാല്‍, പരാതി പിന്‍വലിക്കാന്‍ തയ്യാറല്ലെന്നാണ് കന്യാസ്ത്രീ പറയുന്നത്.
ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുക്കാത്തതില്‍ വലിയ പ്രതിഷേധം സഭയ്ക്കുള്ളില്‍ തന്നെയുള്ള ചില വൈദികര്‍ക്കും വിശ്വാസികള്‍ക്കും ഉണ്ട്. ഈ സാഹചര്യത്തില്‍ കോടികള്‍ വാഗ്ദാനം ചെയ്ത് ബിഷപ്പിനെ രക്ഷിക്കാനുള്ള രൂപതയുടെ നീക്കം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here