സിപിഐ(എം) നേതാവ് പ്രൊഫ. എം മുരളീധരന്‍ അന്തരിച്ചു

സിപിഐ(എം) ജില്ലാ സെക്രട്ടേറിയറ്റ് മുൻ അംഗവും കോളേജ് അധ്യാപക പ്രസ്ഥാനത്തിന്റെ പ്രമുഖരിൽ ഒരാളുമായ പ്രൊഫ. എം മുരളീധരൻ (71) അന്തരിച്ചു. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ തൃശൂർ ദയ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും കാലമായി അർബുധബാധിതനായി ചികിത്സയിലായിരുന്നു.
കമ്യുണിസ്റ്റ് നേതാവ്, എകെപിസിടിഎ നേതാവ്, സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയ നിലകളിൽ ദീർഘകാലം തൃശൂരിന്റെ പൊതുമണ്ഡലത്തിൽ നിറഞ്ഞു നിന്നു. തൃശൂർ നഗരവികസന അതോറിറ്റി ചെയർമാൻ, എകെപിസിടിഎ സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് അംഗം , വിയ്യൂർ സഹകരണ ബാങ്ക് പ്രസിഡന്റ്, ദക്ഷിണ റെയിൽവെ യൂസേഴ്സ് കൺസൽറ്റേറ്റിവ് കമ്മിറ്റി അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. തൃശൂർ സെന്റ് തോമസ് കോളേജിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്ന മുരളീധരൻ മാസ്റ്റർ 2002ൽ വകുപ്പു മേധാവിയായാണ് വിരമിച്ചത്.
1975ൽ സിപിഐ എം അംഗമായി. 2005ൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായ അദ്ദേഹം 2006 മുതൽ 2010 വരെ തൃശൂർ ഏരിയ സെക്രട്ടറിയായി. 2015ൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി. വിവിധ ട്രേഡ്യൂണിയനുകളുടെ ഭാരവാഹിയായും പ്രവർത്തിച്ചു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവും ബാലസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായിരുന്നു.
പരേതരായ വിയ്യൂർ മരുതൂർവീട്ടിൽ മാലതി അമ്മയുടെയും കെ രാമമാരാരുടെയും മകനാണ്. ഭാര്യ സരള, മകൻ: ശ്രീശങ്കർ. സംസ‌്കാരം പിന്നീട‌്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here