കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടം ഉടന്‍; കരട് തയ്യാറാക്കാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി
കനത്ത മഴയെ തുടര്‍ന്ന് കുട്ടനാട്ടിലുണ്ടായ കെടുതികള്‍ പരിഹരിക്കാന്‍ സമഗ്രമായ പാക്കേജുകളൊരുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. കുട്ടനാട്ടില്‍ മട വീഴ്ച മൂലമുണ്ടായ എല്ലാ നാശനഷ്ടങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മട വീഴ്ച ചിലവ് സര്‍ക്കാര്‍ പൂര്‍ണമായി വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കുട്ടനാട് പാക്കേജ് പൂര്‍ണതയിലെത്താത്തതാണ് ഇത്രയും ഭീമമായ നാശനഷ്ടങ്ങള്‍ക്ക് കാരണമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമഗ്രമായ കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടം കേന്ദ്ര ഗവണ്‍മെന്റിന് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായും പാക്കേജിന്റെ കരട് തയ്യാറാക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി വിശദീകരിച്ചു.
വെള്ളപ്പൊക്ക സാധ്യത മനസിലാക്കാന്‍ സമഗ്ര ഫ്‌ളഡ് ഫോര്‍കാസ്റ്റിംഗ് സിസ്റ്റം കൊണ്ടുവരുന്നതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ട്. ഇതിനായി ദുരന്തനിവാരണ അതോറിറ്റിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. വര്‍ഷക്കാലത്ത് വെള്ളക്കെട്ട് ബാധിക്കാത്ത തരത്തില്‍ ആധുനിക സജ്ജീകരണങ്ങളോടെ കെട്ടിടങ്ങള്‍ പണികഴിപ്പിക്കുമെന്നും ആ കെട്ടിടങ്ങള്‍ മഴക്കെടുതിയുടെ സമയത്ത് ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here