പ്രളയക്കെടുതി നേരിടാൻ കൂടുതൽ സേനയെ ലഭ്യമാക്കുമെന്ന് കേന്ദ്രം

സംസ്ഥാനത്തെ അതിരൂക്ഷമായ പ്രളയ സ്ഥിതിഗതികളുടെ പശ്ചാത്തലത്തിൽ രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് എല്ലാ സഹായവും നൽകാൻ പ്രതിരോധ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നരേന്ദ്ര മോദി പിണറായി വിജയനെ അറിയിച്ചു. ഇന്ന് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രളയ സ്ഥിതിഗതികളെ കുറിച്ച് ഫോണിൽ സംസാരിച്ചെന്ന് പ്രധാനമന്ത്രി ട്വിറ്രറിൽ കുറിച്ചു. രക്ഷാ ദുരിതാശ്വാസം ശക്തിപ്പെടുത്താൻ രാജ്യരക്ഷാ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തിലേയ്ക്ക് കൂടുതൽ എൻ.ഡി.ആർ.എഫ്. ടീമുകളെ ഉടൻ എത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗും ട്വിറ്ററിലൂടെ അറിയിച്ചു. പ്രളയ കെടുതികൾ സംബന്ധിച്ച് കേരള മുഖ്യമന്ത്രിയുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്. കേന്ദ്രം സാദ്ധ്യമായ എല്ലാ സഹായവും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർത്ഥന പ്രകാരം പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ കൂടുതൽ ബോട്ടുകളും, ലൈഫ് ജാക്കറ്റുകളും ലഭ്യമാക്കുമെന്ന് രാജ്യരക്ഷാ മന്ത്രി നിർമ്മലാ സീതാരാമനും അറിയിച്ചു. വ്യോമസേനയുടെ കൂടുതൽ ഹെലികോപ്റ്ററുകളും വിന്യസിക്കുമെന്ന് അവർ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here