ബിജെപി സര്‍ക്കാറിനെതിരെയുള്ള ഹാര്‍ദിക് പട്ടേലിന്റെ നിരാഹാര സമരം തുടരുന്നു; ആരോഗ്യനില ഗുരുതരം

പട്ടേല്‍ സമുദായത്തിന് സംവരണം അനുവദിക്കുക, കാര്‍ഷിക കടം എഴുതി തള്ളുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ നടത്തുന്ന നിരാഹാര സമരം പത്താം ദിവസത്തിലേക്ക്. ഹാര്‍ദികിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
നിരാഹാരത്തിന്റെ ഒന്‍പതാം ദിവസമായ ഇന്നലെ ഹാര്‍ദിക് വില്‍പത്രം എഴുതിവച്ചു. തന്റെ ബാങ്ക് ബാലന്‍സ് അടക്കമുള്ള സ്വത്തുക്കള്‍ മാതാപിതാക്കള്‍ക്കും സഹോദരിക്കും 2015 ലെ പ്രക്ഷോഭ കാലത്ത് കൊല്ലപ്പെട്ട 14 യുവാക്കള്‍ക്കും ഒരു ഗോസംരക്ഷണ കേന്ദ്രത്തിനുമായാണ് വീതിച്ച് നല്‍കുന്നതായി വില്‍പത്രത്തില്‍ എഴുതിയിട്ടുള്ളത്. നിരാഹാര സമരത്തിനിടെ മരിച്ചാല്‍ കണ്ണുകള്‍ ദാനം ചെയ്യണമെന്നും വില്‍പത്രത്തിലുണ്ട്. അഹമ്മദാബാദിന് സമീപം സ്വന്തം വീട്ടില്‍ കഴിഞ്ഞ 25 നാണ് ഹാര്‍ദിക് നിരാഹാരം ആരംഭിച്ചത്.
അടുത്ത 48 മണിക്കൂറിനുള്ളില്‍ നിരാഹാരം അവസാനിപ്പിച്ചില്ലെങ്കില്‍ നടക്കാനോ സംസാരിക്കാനോ സാധിക്കാത്ത വിധം ഹാര്‍ദികിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാകുമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.
പ്രതിപക്ഷത്തുനിന്നുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഹാര്‍ദികിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, എന്‍സിപി, എഎപി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ ഹാര്‍ദികിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here