ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു; അറസ്റ്റില്ല

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് ഇന്നത്തേക്ക് അവസാനിപ്പിച്ചു. ചോദ്യം ചെയ്യല്‍ നാളെയും തുടരും. ചോദ്യം ചെയ്യല്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് അറസ്റ്റ് ഉണ്ടാകില്ല. മൊഴി പരിശോധിച്ച ശേഷമേ അറസ്റ്റിനെ കുറിച്ച് അന്വേഷണസംഘം തീരുമാനിക്കൂ. തൃപ്പൂണിത്തുറയിലെ ഹൈടെക് പോലീസ് കേന്ദ്രത്തില്‍ ഏഴ് മണിക്കൂറോളമാണ് ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്തത്. ബിഷപ്പും കന്യാസ്ത്രീയും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ ഇന്ന് ഹാജരാക്കിയിട്ടുണ്ട്. ഫോണ്‍ സംഭാഷണത്തിലെ പല ഭാഗങ്ങളും എഡിറ്റ് ചെയ്തതാണെന്ന് ബിഷപ്പ് പറഞ്ഞതായി സൂചനകളുണ്ട്. താന്‍ നിരപരാധിയാണെന്ന് ബിഷപ്പ് ഇന്നും അന്വേഷണസംഘത്തിന് മുന്നില്‍ ആവര്‍ത്തിച്ചു.
2014-2016 കാലഘട്ടത്തില്‍ തന്നെ 13 തവണ ബിഷപ്പ് ബലാല്‍സംഗം ചെയ്തു എന്നാണ് കന്യാസ്ത്രീയുടെ പരാതി. നൂറില്‍പരം ആളുകളുടെ മൊഴികളും, ബിഷപ്പ് കന്യാസ്ത്രീക്കയച്ച മെസേജുകളും, ഇരയായ കന്യാസ്ത്രീയുടെയും അവരെ അനുകൂലിക്കുന്ന കൊച്ചിയില്‍ സമരം ചെയ്യുന്ന മറ്റു കന്യാസ്ത്രീകളുടെ മൊഴികളും അവര്‍ ഹാജരാക്കിയിട്ടുള്ള എണ്‍പതില്‍ പരം രേഖകളും വിശകലനം ചെയ്യ്താണ് പോലീസ് ചോദ്യാവലി തയ്യാറാക്കിയിട്ടുള്ളത്.
കൂടതെ കന്യാസ്ത്രീകളെ സ്വാധീനിച്ച് പരാതിയില്‍ നിന്ന് പിന്‍മാറാന്‍ കന്യാസ്തീകളുമായി ബന്ധപ്പെട്ട ആളുകളുടെ ശബ്ദരേഖയെ സംബന്ധിച്ചും ചോദ്യങ്ങള്‍ ബിഷപ്പിനോട് ചോദിക്കുമെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്ന് അറിയന്നത്. ഇതിന് മുമ്പ് ഫ്രാങ്കോയെ ജലന്ദറില്‍ വെച്ച് ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്യ്തിരുന്നു. അന്ന് പറഞ്ഞ കാര്യങ്ങളും തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ നിന്ന് പോലീസിന് ലഭിച്ച വിവരങ്ങളും ഉള്‍പ്പെട്ട ചോദ്യങ്ങളില്‍ വൈരുധ്യമുണ്ടായാല്‍ അത് അറസ്റ്റിലേക്ക് നയിക്കും.
അതേസമയം, ചോദ്യം ചെയ്യലില്‍ താന്‍ നിരപരാധിയാണെന്ന് ബിഷപ്പ് ആവര്‍ത്തിച്ചു. ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീയ്ക്ക് ദുരുദ്ദേശമുണ്ടെന്ന് ബിഷപ്പ് ആരോപിച്ചു. പീഡിപ്പിച്ചെന്ന് പരാതിക്കാരി പറയുന്ന ദിവസങ്ങളില്‍ കുറുവിലങ്ങാട്ടെ മഠത്തില്‍ താമസിച്ചിട്ടില്ല. കന്യസ്ത്രീയ്ക്ക് തന്നോട് വ്യക്തിവൈരാഗ്യമുണ്ടെന്നും ബിഷപ്പ് ചോദ്യം ചെയ്യലില്‍ പറഞ്ഞതായാണ് സൂചന. കന്യാസ്ത്രീ മഠത്തിലെ സ്ഥിരം പ്രശ്‌നക്കാരിയായിരുന്നു. അതിനാല്‍ പലപ്പോഴും ശാസിക്കേണ്ടി വന്നിട്ടുണ്ട്. താന്‍ പീഡിപ്പിച്ചെന്ന പറയുന്ന ദിവസങ്ങളില്‍ മഠത്തില്‍ പോയിട്ടുണ്ടെങ്കിലും അവിടെ തങ്ങിയിട്ടില്ലെന്ന് ആവര്‍ത്തിച്ച ബിഷപ്പ് പരാതിക്കാരി തന്നോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here