പാലാ കോടതിയില്‍ ഉടന്‍ ഹാജരാക്കും; ബിഷപ്പിനെതിരെ രണ്ട് കന്യാസ്ത്രീകളുടെ പുതിയ പരാതി

പീഡനക്കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ കോടതിയില്‍ ഉടന്‍ ഹാജരാക്കും. കോട്ടയം പോലീസ് ക്ലബില്‍ നിന്നാണ് ബിഷപ്പിനെ പാലാ മജിസിട്രേറ്റ് കോടതിയിലേക്ക് കൊണ്ടുവരിക.
നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ബിഷപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയ്ക്ക് ശേഷം ബിഷപ്പിന് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ജാമ്യം ലഭിക്കുന്നതിന് വേണ്ടിയാണ് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞതെന്നും സൂചനകളുണ്ട്. എന്നാല്‍, ഡോക്ടര്‍മാര്‍ ബിഷപ്പ് ആരോഗ്യവാനാണെന്ന് അറിയിച്ചു. ഇതേ തുടര്‍ന്നാണ് കോട്ടയം പോലീസ് ക്ലബിലേക്ക് മാറ്റിയത്.
12 മണിയോടെ പാലാ കോടതിയില്‍ ബിഷപ്പിനെ ഹാജരാക്കാനാണ് സാധ്യത.
അതേസമയം, ബിഷപ്പിനെതിരെ പുതിയ രണ്ട് പരാതികള്‍ കൂടി അന്വേഷണസംഘത്തിന് ലഭിച്ചു. മിഷണറീസ് ഓഫ് ജീസസില്‍ മുന്‍പ് ഉണ്ടായിരുന്ന രണ്ട് കന്യാസ്ത്രീകളാണ് പരാതി നല്‍കിയിട്ടുള്ളത്. ഫ്രാങ്കോയുടെ പീഡനം നിമിത്തം മഠം വിട്ടിറങ്ങിയ 18 കന്യാസ്ത്രീകളില്‍ ഉള്‍പ്പെടുന്നവരാണ് ഈ രണ്ട് പേരെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുതിയ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് വൈക്കം ഡി.വൈ.എസ്.പി ട്വന്റിഫോറിനോട് പ്രതികരിച്ചു.
അതേസമയം തന്നെ ബിഷപ്പിന് ജാമ്യം ലഭിക്കാനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here