രണ്ടായിരം കോടിയിലധികം വായ്പ നേടുന്നവരെക്കുറിച്ച് ഇപ്പോഴും അറിയില്ല : വെളിപ്പെടുത്തി ആർബിഐ; ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്

ആർ.രാധാക്യഷ്ണൻ
രണ്ടായിരം കോടിയിലധികം വായ്പ നേടുന്നവരെകുറിച്ച് ഇപ്പോഴും അറിയില്ലെന്ന് റിസർവ്വ് ബാങ്ക്. 24 ന്യൂസിനോടാണ് ആർ.ബി.ഐ ഇക്കാര്യം വെളിപ്പെടുത്തിയത്. കടുത്ത വ്യവസ്ഥകളുമായി കേന്ദ്ര സർക്കാർ കൈവയ്ക്കുന്നത് രാജ്യത്തെ സാധാരണക്കാരന്റെ അക്കൌണ്ടുകളിൽ മാത്രമാണെന്ന വസ്തുതയാണ് റിസര്‍വ് ബാങ്കിന്റെ ഈ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്. ട്വന്റി ഫോർ എക്‌സ്‌ക്യൂസീവ്.
നോട്ട് നിരോധനത്തിന് ശേഷം ബാങ്കിങ്ങ് മേഖലയിൽ ഉണ്ടായ മാറ്റങ്ങൾ രാജ്യത്തെ സാധാരണക്കാരന് വല്ലാത്ത ബുദ്ധിമുട്ടുകളാണ് ഇപ്പോഴും സമ്മാനിക്കുന്നത്. പണരഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ എ.ടി.എം വിനിമയവും നിയന്ത്രിച്ചു. അക്കൗണ്ടുകളിലെ ഇടപാടുകൾ നിരന്തരം പരിശോധിക്കുകയും ചില സമയങ്ങളിൽ കെ.വൈ.സി സമർപ്പണം അടക്കം ചൂണ്ടിക്കാട്ടി തടയുകയും ചെയ്തു. വായ്പ ലഭ്യതയുടെ കാര്യത്തിലും വലിയ ബുദ്ധിമുട്ടുകളാണ് സാധാരണക്കാരൻ ഇപ്പോഴും നേരിടുന്നത്.
അതേസമയം ശതകോടികളുടെ തട്ടിപ്പ് പുറത്ത് വന്ന സമയത്ത് കേന്ദ്രസർക്കാർ പറഞ്ഞതെല്ലാം പ്രഖ്യാപനങ്ങൾ മാത്രമായി ഇപ്പോഴും ഒതുങ്ങുകയാണ്. ആയിരം കോടിക്ക് മുകളിൽ പൊതുമേഖല സ്ഥാപനങ്ങൾ നൽകുന്ന എത് ലോണുകളും നിരീക്ഷിക്കും എന്നായിരുന്നു പ്രധാന പ്രഖ്യാപനം.
എന്നാൽ പൊതുമേഖല ബാങ്കുകളിലെ ശതകോടികളുടെ തട്ടിപ്പ് പുറത്ത് വന്ന 2017 ജനുവരി 1 ന് ശേഷവും കാര്യങ്ങൾ പഴയത് പോലെ തന്നെയാണ്. 2017 ജനുവരി ഒന്നിന് ശേഷം രണ്ടായിരം കോടി രൂപയിലധികം പൊതുമേഖല ബാങ്കുകളിൽ നിന്ന് വായ്പ നേടിയവരെ കുറിച്ച് പോലും റിസർവ്വ് ബാങ്കിന് വിവരം ഇല്ല. ഇതു സംബന്ധിച്ച വിവരം തങ്ങളുടെ പക്കൽ ഇല്ലെന്ന് റിസർവ്വ് ബാങ്ക് രേഖാമൂലം ട്വന്റിഫോറിനെ അറിയിച്ചു.
കമ്പനികൾക്ക് നൽകുന്ന വായ്പകൾക്ക് മേൽ നിരീക്ഷണം ശക്തമാക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാരിനുള്ള താത്പര്യമില്ലായ്മയാണ് ഈ വിവരങ്ങൾ ശേഖരിയ്ക്കാൻ ഇപ്പോഴും റിസർവ് ബാങ്ക് ശ്രമിക്കാത്തതിനുള്ള കാരണം എന്നാണ് സൂചന. ബാങ്കുകളുടെ വായ്പ വിതരണത്തിൽ മോണിറ്ററിംഗ് അധികാരമുള്ള സ്ഥാപനമാണ് റിസർവ്വ് ബാങ്ക്. ഇനിമേൽ എൻ.പി.എ തടയാനായി ആർ.ബി.ഐ നിരീക്ഷണം ശക്തമാക്കി വരികയാണെന്ന് കഴിഞ്ഞ ദിവസവും കേന്ദ്ര ധനമന്ത്രി പ്രസ്താവിച്ചിരുന്നു. റാഫേൽ കരാറിനെ മുൻ നിർത്തി റിലയൻസ് രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് ശതകോടികൾ ലോൺ നേടാൻ നടത്തുന്ന ശ്രമം സംബന്ധിച്ചും അറിയില്ലെന്ന് റിസർവ്വ് ബാങ്ക് ട്വന്റി ഫോറിനെ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here