ട്വന്റിഫോര്‍ വാര്‍ത്താസംഘത്തെ മര്‍ദ്ദിച്ച് ബന്ദികളാക്കി അക്രമിസംഘം; ഫോണുകള്‍ ബലമായി പിടിച്ചുവാങ്ങി
ശബരിമല യുവതീപ്രവേശനത്തെ തുടര്‍ന്നുള്ള സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ട്വന്റിഫോര്‍ വാര്‍ത്താസംഘത്തിന് നേരെ അക്രമം. മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകള്‍ ബലം പ്രയോഗിച്ച് പിടിച്ചെടുത്ത ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ക്യാമറ ഉപയോഗിക്കാന്‍ കഴിയാത്ത വിധം അക്രമികള്‍ ഛിന്നഭിന്നമാക്കി. മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം അക്രമികള്‍ ബന്ദികളാക്കുകയും ചെയ്തു. വാഹനവും മാധ്യമസംഘവും ഇപ്പോള്‍ അക്രമികളുടെ കസ്റ്റഡിയിലാണ്.
നിലയ്ക്കലിന് തൊട്ടടുത്ത് വച്ചായിരുന്നു സംഭവം. അക്രമി സംഘം ട്വന്റിഫോറിന്റെ വാഹനം തടഞ്ഞുനിര്‍ത്തുകയും വാഹനത്തിലുണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ നിഖില്‍ പ്രമേഷ്, ക്യാമറമാന്‍ സ്വാതി കൃഷ്ണന്‍, ഡ്രൈവര്‍ കൃഷ്ണകുമാര്‍ എന്നിവരെ ബലമായി പിടിച്ചിറക്കുകയും അതിക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. മൂവരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങിയ അക്രമി സംഘം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യരുതെന്ന് താക്കീത് നല്‍കുകയും ചെയ്തു. ശബരിമല ദര്‍ശനത്തിനായ വൃതം നോറ്റ് മാലയിട്ടിരുന്ന ഡ്രൈവര്‍ കൃഷ്ണകുമാറും ക്രൂര മര്‍ദ്ദനത്തിന് ഇരയായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here