‘ഫേസ്ബുക്ക് പോസ്റ്റില്‍ ഉറച്ച് നില്‍ക്കുന്നു; എനിക്കെതിരെ നടപടി ഉണ്ടായിക്കോട്ടെ’; ഡോ. ഹാരിസ് ചിറക്കല്‍

ഫേസ്ബുക്ക് പോസ്റ്റില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍. മന്ത്രിയുടെ പി എസ് ഉറപ്പ് നല്‍കിയത് കൊണ്ടാണ് പോസ്റ്റ് പിന്‍വലിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. എട്ടു മാസങ്ങള്‍ക്ക് മുന്നേ മന്ത്രിയുടെ ഓഫീസില്‍ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. എല്ലാ കാര്യങ്ങളും മന്ത്രിയുടെ ഓഫീസിന് അറിയാം. നടപടി ഉണ്ടായിക്കോട്ടെ. സര്‍വീസ് തന്നെ മടുത്ത് ഇരിക്കുകയാണ് – അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയാ ഉപകരണങ്ങളുടെ പോരായ്മ ചൂണ്ടിക്കാട്ടി അദ്ദേഹം ഫേസ്ബുക്കിലിട്ട പോസ്റ്റ് വിവാദമായിരുന്നു.
പ്രിന്‍സിപ്പലും ഡിഎംഇയുമൊക്കെ വിളിച്ചിരുന്നു. പ്രശ്‌നം പരിഹരിക്കാമെന്നും പോസ്റ്റ് പിന്‍വലിക്കണമെന്നും പറഞ്ഞു. നേരത്തെയും ഇവര്‍ ഇത്തരം ഉറപ്പ് നല്‍കിയിരുന്നു. നടപടി ഒന്നും ഉണ്ടായില്ല. അതുകൊണ്ട് ഞാന്‍ പോസ്റ്റ് പിന്‍വലിച്ചില്ല. സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പോസ്റ്റിട്ടത് – അദ്ദേഹം പറഞ്ഞു.
ഉപകരണമില്ലാതെ ഓപ്പറേഷന്‍ മാറ്റിവച്ച് രോഗി മരണപ്പെടുന്നതിനേക്കാള്‍ നാണക്കേട് വേറെന്താണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. നാണക്കേട് ആലോചിച്ച് സത്യങ്ങള്‍ മൂടിവെക്കുന്നത് എന്തിനാണെന്നും ചോദിച്ചു.
മെഡിക്കല്‍ കോളജില്‍ പ്രതിസന്ധിയെന്നും ഡോ. ഹാരിസ് ആവര്‍ത്തിച്ചു. ഇന്നലെ ഓപ്പറേഷന്‍ മുടങ്ങിയിട്ടുണ്ടെന്നും ശസ്ത്രക്രിയ മുടങ്ങിയതോടെ കൂട്ടിരിപ്പുകാര്‍ ദേഷ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനു മുന്‍പും മുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍പേയുള്ള നിരന്തരമായ പ്രശ്‌നമാണിതെന്നും ചൂണ്ടിക്കാട്ടി. പലതരം ഉപകരണങ്ങളുടെ കുറവുണ്ട്. അത് അധികാരികളെ ധരിപ്പിച്ചിട്ടുണ്ട്. എല്ലാ തലത്തിലും നിരന്തരം അറിയിച്ചിട്ടുള്ളതാണ്. സൂപ്രണ്ട്, പ്രിന്‍സിപ്പല്‍, ഡെപ്യൂട്ടി സൂപ്രണ്ട്, ഡിഎംഇ, കൗണ്‍സിലര്‍ ഡി ആര്‍ അനില്‍ തുടങ്ങിയ എല്ലാവരോടും സംസാരിച്ചിരുന്നു. മന്ത്രിയുടെ പി എസുമായി സംസാരിച്ച് പ്രശ്‌നപരിഹാരം ഉണ്ടാക്കാം എന്ന് പറഞ്ഞിരുന്നു. DME വൈറ്റ് വാഷ് ചെയ്യുന്നു – അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ ഉപകരണങ്ങളില്ലാതെ ഗുരുതര പ്രതിസന്ധി നേരിടുന്നുവെന്നായിരുന്നു ഡോ. ഹാരിസ് ചിറക്കല്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പാവപ്പെട്ട രോഗികള്‍ക്ക് മുന്നില്‍ നിസഹായനായി നില്‍ക്കുന്ന താന്‍ ജോലി രാജിവെക്കുന്ന കാര്യം ആലോചിക്കുന്നാതായും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു. എന്നാല്‍ പിന്നീട് പോസ്റ്റ് അദ്ദേഹം പിന്‍വലിച്ചു. പോസ്റ്റ് പിന്‍വലിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് എഫ്.ബിയില്‍ പുതിയ കുറിപ്പും പങ്കുവെച്ചു.
Story Highlights : Dr. Harris Chirakkal news update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here