ശബരിമലയില്‍ സ്ഥിതി അതീവ ഗുരുതരം; ദേശവിരുദ്ധ ശക്തികളും ക്രിമിനലുകളും മുതലെടുപ്പ് നടത്തുന്നു
യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധ പ്രകടനങ്ങള്‍ ശബരിമലയിലെ സ്ഥിതി അതീവ ഗുരുതരമാക്കിയെന്ന് സ്‌പെഷ്യല്‍ കമ്മീഷ്ണറുടെ റിപ്പോര്‍ട്ട്. ശബരിമലയിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ്. ദേശവിരുദ്ധ ശക്തികളും ക്രിമിനലുകളും ഇതില്‍ മുതലെടുപ്പ് നടത്തുന്നുണ്ടെന്നും ജില്ലാ ജഡ്ജിയായ എം. മനോജ് ഹൈക്കോടതിക്ക് നല്‍കിയ സ്‌പെഷ്യല്‍ കമ്മീഷ്ണര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ചിത്തിര ആട്ട വിശേഷങ്ങളുടെ സമയത്ത് ശബരിമലയിലേക്ക് എത്തിയ സ്ത്രീകളെ തടഞ്ഞത് തെറ്റാണ്. ലക്ഷകണക്കിന് ഭക്തര്‍ വരുന്ന സ്ഥലത്ത് ഇത്തരം പ്രവൃത്തികള്‍ അനുവദിക്കാന്‍ കഴിയുന്നതല്ല. ഭക്തരുടെ ജീവന് തന്നെ ഭീഷണിയുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയത് ആരായാലും അത് ആചാരലംഘനമാണ്. പൊതുവേ സുരക്ഷാ ഭീഷണിയുള്ള ആരാധനാലയമാണ് ശബരിമല. മണ്ഡലകാലത്ത് ലക്ഷകണക്കിന് വിശ്വാസികള്‍ അവിടെയെത്തും. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രക്ഷോഭങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും സ്‌പെഷ്യല്‍ കമ്മീഷ്ണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here