മധുവിന്റെ കൊലപാതകം; പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി
ആദിവാസി യുവാവ് മധുവിന്റെ കേസ് വാദിക്കാന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. കൂടുതല്‍ ഫീസ് നല്‍കാനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മുന്‍പ് മന്ത്രിസഭായോഗമെടുത്ത തീരുമാനം സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നത്. ഈ സര്‍ക്കാറിന്റെ കാലത്ത് മാത്രം ഹൈക്കോടതിയില്‍ അഞ്ച് കേസുകള്‍ വാദിക്കാന്‍ സുപ്രീം കോടതിയില്‍ നിന്ന് അഭിഭാഷകരെ കൊണ്ടുവന്നതിനു ഫീസ് ഇനത്തില്‍ മാത്രം 2.59 കോടി ചെലവഴിച്ചിട്ടുണ്ട്. മധു കേസില്‍ സര്‍ക്കാരിനു വേണ്ടി മണ്ണാര്‍ക്കാട് എസ്.സി – എസ്.ടി സ്‌പെഷ്യല്‍ കോടതിയിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാകും ഹാജരാകുക.
മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവം ദേശീയശ്രദ്ധ നേടിയതോടെയാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് മന്ത്രി എ കെ ബാലന്‍ പ്രഖ്യാപിച്ചത്. ആദിവാസി സംഘടനകള്‍ ഉള്‍പ്പെടെ ഈ ആവശ്യം ഉന്നയിച്ചിരുന്നു.കഴിഞ്ഞ ഫെബ്രുവരി 22ന് ആണു മധു കൊല്ലപ്പെട്ടത്. അഗളി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ 16 പ്രതികള്‍ക്കും പിന്നീടു ജാമ്യം ലഭിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here