ശബരിമലയെ സംഘപരിവാര്‍ രാഷ്ട്രീയ ലക്ഷ്യമാക്കുന്നു: പിണറായി വിജയന്‍

ശബരിമലയെ സംഘപരിവാര്‍ രാഷ്ട്രീയ ലക്ഷ്യമാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആചാരസംരക്ഷണം ആവശ്യപ്പെടുന്നവര്‍ തന്നെയാണ് ഇപ്പോള്‍ ആചാരങ്ങള്‍ ലംഘിക്കുന്നത്. ശബരിമലയിലെ സമരത്തിന്റെ ലക്ഷ്യം ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. സംഘപരിവാര്‍ രാഷ്ട്രീയ ലക്ഷ്യമായാണ് ശബരിമലയെ കാണുന്നത്. പ്രശ്നം ഉണ്ടാക്കാന്‍ ലക്ഷ്യം വച്ച് എത്തിയവരെ മാത്രമാണ് ശബരിമലയില്‍ തടയുന്നത്. ഭക്തര്‍ക്ക് സൗകര്യം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അവിടുത്തെ അറസ്റ്റ് സ്വാഭാവിക നടപടിയാണ്. ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കുന്ന അവസരത്തിലാണ് പോലീസ് ഇടപെട്ടത്. പരമാവധി സംയമനം പോലീസ് പാലിച്ചിരുന്നു. മാസപൂജ സമയത്ത് സമരക്കാരെ തടഞ്ഞില്ല. എന്നാല്‍ ശബരിമല വിഷയത്തില്‍ ആര്‍എസ്എസിനൊപ്പമാണ് കോണ്‍ഗ്രസ്.
ബിജെപിയുടെ സര്‍ക്കുലറിനേയും പിണറായി വിജയന്‍ വിമര്‍ശിച്ചു. ആ സര്‍ക്കുലറില്‍ ശബരിമല പിടിച്ചടക്കാനുള്ള കര്‍സേവകരാണുള്ളത്. അക്രമം ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമാണ് ആ സര്‍ക്കുലറെന്നും ശബരിമല സമരത്തിന് കൃത്യമായ പദ്ധതിയുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.
അറസ്റ്റ് സ്വാഭാവിക നടപടിയെന്നും ജനാധിപത്യ അവകാശങ്ങൾ ലംഘിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് ഇടപെടലെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേത്ര ദര്‍ശനത്തിന് വരുന്ന സ്ത്രീകളെ സന്നിധാനത്ത് വച്ച് ആക്രമിക്കന്ന സ്ഥിതിയുണ്ടായി. 50 വയസ് കഴിഞ്ഞ സ്ത്രീയാണെന്ന് മനസിലാക്കിക്കൊണ്ട് അവരെ ആക്രമിക്കുന്ന രീതിയായിരുന്നു സംഘപരിവാറിന്‍റേത്. പ്രശ്നമുണ്ടാക്കാന്‍ മറ്റുവഴിയില്ലാതെ വന്നപ്പോള്‍ 50 വയസു കഴിഞ്ഞ സ്ത്രീയെ ആക്രമിക്കുകയായിരന്നു സംഘപരിവാര്‍. യഥാര്‍ത്ഥ ഭക്തര്‍ക്ക് പോലീസ് എല്ലാ സൗകര്യങ്ങളും ഒരുക്കും. എല്ലാ ഭക്തര്‍ക്കും സുഗമമായ രീതിയില്‍ അയ്യപ്പ ദര്‍ശനമൊരുക്കുകയാണ് നിയന്ത്രണങ്ങളിലൂടെ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംഘപരിവാറിന് എന്ത് കോപ്രായവും കാണിക്കാനുള്ള ഇടമല്ല ശബരിമലയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കുട്ടിക്ക് ചോറുണിന് വന്ന് അമ്മൂമ്മയും മറ്റുമാണ് ആക്രമിക്കപ്പെട്ടത്. പൊലീസിന്‍റെ ശക്തമായ ഇടപെടല്‍ ഉള്ളതുകൊണ്ടാണ് ഇവര്‍ക്ക് ദര്‍ശനമൊരുക്കാന്‍ കഴിഞ്ഞത്. ആചാരസംരക്ഷണമാണ് പ്രശ്നമുണ്ടാക്കുന്നവര്‍ തുടര്‍ച്ചയായി പറയുന്നത്. എന്നാല്‍ ആചാര സംരക്ഷണം പറയുന്നവര്‍ തന്നെ പതിനെട്ടാം പടിയിലെ ആചാരം ലംഘിച്ചത് എല്ലാവരും കണ്ടു. ശബരിമലയെ ഭക്തിയോടെയാണ് വിശ്വാസികള്‍ സമീപിക്കുന്നത്. എന്നാല്‍ ആ ശബരിമലയെ രാഷ്ട്രീയ ലക്ഷ്യത്തോടെ കാണുകയാണ് സംഘപരിവാറെന്നും മുഖ്യമന്ത്രി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here