‘ജാമ്യമില്ല, ചോദ്യം ചെയ്യാം’; കെ. സുരേന്ദ്രന്‍ ജയിലില്‍ തുടരും
ശബരിമല സന്നിധാനത്ത് സ്ത്രീയെ തടഞ്ഞ സംഭവത്തില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യം അനുവദിക്കാന്‍ സാധിക്കില്ലെന്ന് റാന്നി ഫസ്റ്റ്ക്ലാസ് കോടതി. സുരേന്ദ്രന് ജാമ്യം അനുവദിക്കണമെന്ന ആവശ്യം കോടതി തള്ളുകയായിരുന്നു. സുരേന്ദ്രന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായി വാദിച്ചതിനെ തുടര്‍ന്നാണ് ജാമ്യം നിരസിക്കപ്പെട്ടത്.
ഇന്ന് രാവിലെയാണ് റാന്നി കോടതിയിൽ സുരേന്ദ്രന്റെ ജാമ്യാപേക്ഷ സമർപ്പിച്ചത്. സുരേന്ദ്രന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. നിരവധി കേസുകളില്‍ പ്രതിയായ സുരേന്ദ്രന്‍ കുറ്റം ചെയ്യുന്നതിന്റെ തെളിവായി വീഡിയോ കൈവശമുണ്ടെന്നും ഹാജരാക്കാമെന്നും പൊലീസ് കോടതിയെ അറിയിച്ചു.
കസ്റ്റഡി അപേക്ഷ തള്ളിയ കോടതി സുരേന്ദ്രനെ ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ പൊലീസിന് അനുമതി നല്‍കി. ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് സുരേന്ദ്രനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യലിന് ശേഷം ബന്ധുക്കളുമായി ഫോണില്‍ സംസാരിക്കാമെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, സുരേന്ദ്രനെതിരെ റാന്നി പോലീസ് 2014ല്‍ എടുത്ത കേസില്‍ കോടതി ജാമ്യം നല്‍കി. പമ്പ ടോള്‍ ഗേറ്റ് ഉപരോധിച്ച കേസാണിത്. ഇതുവരെ സുരേന്ദ്രന്‍ ഹാജരായിരുന്നില്ല. ജാമ്യവും എടുത്തിരുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here