‘ബ്രൂവറി കത്തുമോ?’; മുഖ്യമന്ത്രിയെ കുടുക്കാന്‍ കോടതിയില്‍ നേരിട്ടെത്തി പ്രതിപക്ഷ നേതാവ്
ബ്രൂവറി ലൈസന്‍സ് സംബന്ധിച്ച ആരോപണങ്ങളില്‍ സംസ്ഥാന സര്‍ക്കാറിനെ കുടുക്കാന്‍ പ്രതിപക്ഷം. ആരോപണങ്ങളില്‍ നിലപാട് കടുപ്പിച്ച് മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നേരിട്ടെത്തി പരാതി നല്‍കിയിരിക്കുകയാണ്.
ബ്രൂവറി – ഡിസ്റ്റിലറി വിഷയത്തില്‍ മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കുമെതിരെ അന്വേഷണം വേണമെന്നും ഇരുവരെയും പ്രതി ചേര്‍ക്കണമെന്നുമാണ് പരാതിയില്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. മോഷ്ടിച്ച വസ്തു തിരിച്ചുകൊടുത്തു എന്നുകരുതി അത് മോഷണമല്ലാതാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. കോടതിയില്‍ വിശ്വാസമുണ്ടെന്നും ബ്രൂവറി ലൈസന്‍സില്‍ അഴിമതി നടന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
Read More: പ്രതിപക്ഷ നേതാവ് കോടതിയിലേക്ക്
വിവാദമായതിനെ തുടര്‍ന്ന് ബ്രൂവറി – ഡിസ്റ്റിലറി ലൈസന്‍സ് റദ്ദാക്കിയെങ്കിലും പ്രതിപക്ഷം മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കുമെതിരെ നിലപാട് കടുപ്പിക്കുന്നത് ഇടത് മുന്നണിക്ക് തലവേദനയാകും.
മുഖ്യമന്തിയുടെ വിശദീകരണവും ഹൈക്കോടതി വിധിയും കണക്കിലെടുത്താണ് നടപടി. അന്വേഷണം ആവശ്യപ്പെട്ട് നാല് തവണ പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നൽകിയിരുന്നു. ഹൈക്കോടതിയില്‍ കേസെത്തിയപ്പോള്‍ ബ്രൂവറി അനുമതികള്‍ റദ്ദാക്കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
Read More: ബ്രൂവറി വിവാദം; അന്വേഷണം വേണ്ടെന്ന് ഗവര്‍ണര്‍
തുടര്‍ന്ന് കേസ് ഹൈക്കോടതി തീര്‍പ്പാക്കുകയായിരുന്നു. ഈ കോടതി തീരുമാനം കൂടി പരിഗണിച്ചാണ് ഗവര്‍ണറുടെ തീരുമാനം. ലൈസൻസ് അനുവദിച്ചതിൽ ചട്ടലംഘനമുണ്ടായെങ്കിൽ അത് സർക്കാർ തിരുത്തിയെന്നും ജനം ജാഗജൂഗരാണെന്നും ഓർമ്മിപ്പിച്ചുമായിരുന്നു നേരത്തെ ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here