വാതക പൈപ്പ് ലൈൻ നിർമ്മാണം; കുഴല്‍മന്ദത്ത് കര്‍ഷകരുടെ പ്രതിഷേധം

വാതക പൈപ്പ് ലൈൻ നിർമ്മാണത്തിനെതിരെ പാലക്കാട് കുഴൽമന്ദത്ത് കർഷകരുടെ പ്രതിഷേധം.കൊച്ചി- സേലം വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനെതിരെ കുഴൽമന്ദം വെള്ളപ്പാറയിലാണ് കർഷകരുടേയും നാട്ടുകാരുടേയും പ്രതിഷേധം. രണ്ടാംവിള നെൽകൃഷിയുടെ വിളവെടുപ്പ് പൂർത്തിയാകുന്നത് വരെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നാണ് കർഷകരുടെ ആവശ്യം . ഉചിതമായ നഷ്ടപരിഹാരം വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. മുന്നറിയിപ്പ് പോലുമില്ലാതെ നെൽകൃഷി നശിപ്പിച്ച് പൈപ്പിടാൻ ശ്രമിച്ചെന്നാണ് കർഷകരുടെ പരാതി.
നെൽകൃഷി വിളവെടുപ്പ് കഴിയുന്നതുവരെ കുറഞ്ഞത് രണ്ട് മാസത്തേക്കെങ്കിലും നിർമ്മാണം നിർത്തിവെയ്ക്കണം. ഈ സമയത്തിനുള്ളിൽ നഷ്ട പരിഹാരം നൽകണമെന്നും കർഷകർ ആവശ്യപ്പെടുന്നു. പ്രതിഷേധത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റും പോലീസും ഇരുകൂട്ടരുമായി ചർച്ച നടത്തി. തിങ്കളാഴ്ച വരെ താൽക്കാലികമായി നിർമ്മാണം നിർത്തിവെക്കാമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിച്ചത്. നേരത്തേ ഒരു തവണ നഷ്ടപരിഹാരം നൽകിയ ഭൂമിയിൽ വീണ്ടും നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്നാണ് കെ.എസ്.പി.പി. എൽ കമ്പനിയുടെ നിലപാട്. നെൽകൃഷി നശിക്കുന്ന സ്ഥലത്ത് സെന്റിന് 3761 രൂപ വീതം നൽകാൻ നേരത്തേ തീരുമാനിച്ചിട്ടുണ്ടെന്നും കമ്പനി അധികൃതർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here