എം പാനൽ കണ്ടക്ടർമാരെ പിരിച്ചുവിടൽ; കെഎസ്ആർടിസി പ്രവർത്തനം താറുമാറായി; താത്ക്കാലിക മാർഗങ്ങളില്ലെന്ന് ഗതാഗത മന്ത്രി
എം പാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടതിനെ തുടർന്ന് കെഎസ്ആർടിസിയുടെ പ്രവർത്തനം താറുമാറായി. ആയിരത്തോളം ഷെഡ്യൂളുകൾ റദ്ദാക്കി. പ്രശ്‌ന പരിഹാരത്തിനു താത്ക്കാലിക മാർഗങ്ങളില്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ ട്വൻറി ഫോറിനോട് പറഞ്ഞു.
കണ്ടക്ടർമാരുടെ അഭാവം കെ എസ് ആർ ടി സി സർവീസുകളെ കാര്യമായി ബാധിച്ചു. സ്ഥിരം ജീവനക്കാരുടെ അവധി നിയന്ത്രിച്ചും ഡബിൾ ഡ്യൂട്ടി ഏർപെടുത്തിയുമാണ് പ്രശ്‌ന പരിഹാരത്തിന് മാനേജ്‌മെൻറ് ശ്രമിച്ചത്. വരുമാനം കുറഞ്ഞ ഷെഡ്യൂളുകൾ വെട്ടിക്കുറച്ചു. സംസ്ഥാനത്താകെ ആയിരത്തിലേറെ സർവീസുകൾ റദ്ദാക്കി. ദീർഘ ദൂര സർവീസുകളേക്കാൾ നഗരങ്ങളിലെ ഹ്രസ്വദൂര സർവീസുകളെയാണ് പ്രശ്‌നം കൂടുതലായി ബാധിച്ചത്. പ്രതിസന്ധി പരിഹരിക്കാൻ താത്ക്കാലിക മാർഗമില്ലന്ന് ഗതാഗതാ മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
വയനാട് ജില്ലയിലെ മൂന്ന് ഡിപ്പോകളിലെയും ദീർഘദൂര സർവീസുകൾ ഉൾപ്പടെ മുടങ്ങി.
ജീവനക്കാരുടെ നിശ്ചിത ഡ്യൂട്ടിക്ക് ശേഷം സർവീസ് പുനരാരംഭിക്കാൻ കണ്ടക്ടർമാരുടെ കുറവുമൂലമാണ് സർവീസുകൾ മുടങ്ങുന്നത്. പാലക്കാട് ജില്ലയിൽ ഇതുവരെ 28 കെഎസ്ആർടിസി സർവ്വീസുകൾ റദ്ദാക്കി.
ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ പകരം സംവിധാനം ഏർപ്പെടുത്തുമെന്ന് കെഎസ്ആർടിസി സിഎംഡി ടോമിൻ ജെ തച്ചങ്കരി പറഞ്ഞു. കോടതി നിർദ്ദേശങ്ങൾ പാലിച്ച ശേഷം ദിവസ വേതനത്തിന് കൂടുതൽ ആളുകളെ നിയമിക്കുന്ന കാര്യം പരിഗണനയിലാണ് .
എം പാനൽ ജീവനക്കാരുടെ ലോങ് മാർച്ചിന് നാളെ ആലപ്പുഴയിൽ തുടക്കമാകും. സംയുക്ത തൊഴിലാളി യൂണിയൻ ഉൾപ്പെടെ 21 നു സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here