പൗരന്മാരെ നിരീക്ഷണ വലയത്തിലാക്കുന്നതിന് എതിരെ പ്രതിഷേധമുയരണം: മുഖ്യമന്ത്രി

ഏതു പൗരൻറെയും കമ്പ്യൂട്ടറിലെയും മൊബൈൽ ഫോണിലെയും വിവരങ്ങൾ നിരീക്ഷിക്കാനും പിടിച്ചെടുക്കാനും പത്തു സുരക്ഷാ രഹസ്യാന്വേഷണ ഏജൻസികൾക്ക് അധികാരം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പൗരസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കുളള മൗലികാവകാശത്തിനും എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ ഉത്തരവിൻറെ പരിധിയിൽ നിന്ന് മാധ്യമങ്ങളോ ജനപ്രതിനിധികളോ ജൂഡീഷ്യറിയോ പോലും ഒഴിവല്ലെന്നത്, അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്കാണ് രാജ്യത്തെ കേന്ദ്രസർക്കാർ കൊണ്ടുപോകുന്നതെന്ന അപകട സൂചനയാണ് നൽകുന്നത്.
കേന്ദ്രത്തിൽ ബിജെപി സർക്കാർ വന്ന ശേഷം ജനാധിപത്യാവകാശങ്ങൾക്കും പൗരസ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരെ സ്വീകരിച്ച നടപടികളുടെ തുടർച്ചയായേ ഈ ഉത്തരവിനെ കാണാൻ കഴിയൂ.
സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധി വന്നത് അടുത്ത കാലത്താണ്. ഈ വിധി പോലും കാറ്റിൽ പറത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. 2000 ഒക്ടോബറിൽ നിലവിൽ വന്ന ഐടി ആക്ടിൻറെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവ് എന്ന കേന്ദ്ര സർക്കാർ വാദം യുക്തിരഹിതവും ജനങ്ങളെ കബളിപ്പിക്കുന്നതുമാണ്. കുറ്റകരമായ സന്ദേശങ്ങൾ കൈമാറുന്നതിന് തടവും പിഴയും നൽകുന്ന ഐടി ആക്ടിലെ 66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയത് ഭരണഘടനാവിരുദ്ധമെന്ന് വിധിച്ചുകൊണ്ടായിരുന്നു.
ആർ.എസ്.എസ്സിനോടും ബിജെപിയോടും വിയോജിക്കുന്നവരുടെ പൗരാവകാശങ്ങൾ ഹനിക്കാനും മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനും ഉദ്ദേശിച്ച് കൊണ്ടുവന്ന ഈ ഉത്തരവ് പിൻവലിപ്പിക്കാൻ ജനാധിപത്യ വിശ്വാസികൾ രംഗത്തു വരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here