Advertisement

പൗരന്മാരെ നിരീക്ഷണ വലയത്തിലാക്കുന്നതിന് എതിരെ പ്രതിഷേധമുയരണം: മുഖ്യമന്ത്രി

December 22, 2018
0 minutes Read
pinarayi vijayan asks district collectors to form projects ockhi crucial cabinet meeting today

ഏതു പൗരൻറെയും കമ്പ്യൂട്ടറിലെയും മൊബൈൽ ഫോണിലെയും വിവരങ്ങൾ നിരീക്ഷിക്കാനും പിടിച്ചെടുക്കാനും പത്തു സുരക്ഷാ രഹസ്യാന്വേഷണ ഏജൻസികൾക്ക് അധികാരം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പൗരസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കുളള മൗലികാവകാശത്തിനും എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ ഉത്തരവിൻറെ പരിധിയിൽ നിന്ന് മാധ്യമങ്ങളോ ജനപ്രതിനിധികളോ ജൂഡീഷ്യറിയോ പോലും ഒഴിവല്ലെന്നത്, അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്കാണ് രാജ്യത്തെ കേന്ദ്രസർക്കാർ കൊണ്ടുപോകുന്നതെന്ന അപകട സൂചനയാണ് നൽകുന്നത്.

കേന്ദ്രത്തിൽ ബിജെപി സർക്കാർ വന്ന ശേഷം ജനാധിപത്യാവകാശങ്ങൾക്കും പൗരസ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരെ സ്വീകരിച്ച നടപടികളുടെ തുടർച്ചയായേ ഈ ഉത്തരവിനെ കാണാൻ കഴിയൂ.

സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധി വന്നത് അടുത്ത കാലത്താണ്. ഈ വിധി പോലും കാറ്റിൽ പറത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. 2000 ഒക്ടോബറിൽ നിലവിൽ വന്ന ഐടി ആക്ടിൻറെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവ് എന്ന കേന്ദ്ര സർക്കാർ വാദം യുക്തിരഹിതവും ജനങ്ങളെ കബളിപ്പിക്കുന്നതുമാണ്. കുറ്റകരമായ സന്ദേശങ്ങൾ കൈമാറുന്നതിന് തടവും പിഴയും നൽകുന്ന ഐടി ആക്ടിലെ 66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയത് ഭരണഘടനാവിരുദ്ധമെന്ന് വിധിച്ചുകൊണ്ടായിരുന്നു.

ആർ.എസ്.എസ്സിനോടും ബിജെപിയോടും വിയോജിക്കുന്നവരുടെ പൗരാവകാശങ്ങൾ ഹനിക്കാനും മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനും ഉദ്ദേശിച്ച് കൊണ്ടുവന്ന ഈ ഉത്തരവ് പിൻവലിപ്പിക്കാൻ ജനാധിപത്യ വിശ്വാസികൾ രംഗത്തു വരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top