സനലിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന സമരം ഇന്ന് സനലിന്റെ അമ്മ ഏറ്റെടുക്കും

നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന സമരം ഇന്ന് സനലിന്റെ അമ്മ ഏറ്റെടുക്കും. ദേഹാസ്വാസ്ഥ്യത്തെ തുടർന്നു വിജിയെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സർക്കാരിന്റെ ഭാഗത്തു നിന്നു അനുകൂലമായ നിലപാട് ഉണ്ടാകാത്തതിനാൽ സനലിന്റെ അമ്മ നിരാഹാര സമരം ആരംഭിക്കുമെന്നാണ് സൂചന. രാവിലെ സനലിന്റെ അമ്മ സമരപ്പന്തലിൽ മാധ്യമങ്ങളെ കാണും.
ഇന്നലെയാണ് സമരപന്തലിൽവെച്ച് വിജി കുഴഞ്ഞുവീഴുന്നത്. കഴിഞ്ഞ 12 ദിവസങ്ങളായി സെക്രട്ടറിയേറ്റ് പടിയ്ക്കൽ റിലേ സത്യാഗ്രഹത്തിലാണ് വിജി. ജോലിയും സഹായവാഗ്ദാനങ്ങളും ലഭിച്ചില്ലെന്ന് ആരോപിച്ചാണ് വിജി വീണ്ടും സമരപന്തലിൽ എത്തിയത്. സനലിന്റെ മരണത്തിന് കാരണക്കാരനായ ഡിവൈ.എസ്. പി ആത്മഹത്യ ചെയ്തതോടെ സർക്കാർ വാഗ്ദാനങ്ങളിൽ നിന്ന് പിന്മാറിയെന്നാണ് വിജിയുടെ ആരോപണം.
വിജിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ മാറ്റിയിട്ടുണ്ട്.
സര്ക്കാര് വാഗ്ദാനങ്ങൾ പലിക്കുനില്ലെന്ന് ആരോപിച്ച് ഡിസംബർ 10നാണ് വിജിയും കുടുംബവും സമരം ആരംഭിച്ചത്. കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് വിജിയെ ആശുപത്രിയിൽ സന്ദർശിച്ചു.
വിജി കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് മരിച്ച സനൽകുമാറിന്റെ അമ്മ. മന്ത്രി എം.എം.മണിയുടെ ആക്ഷേപ വാക്കുകൾ വിജിയെ ഏറെ വേദനിപ്പിച്ചെന്നും രമണി 24നോട് പറഞ്ഞു. സമരം 12 ദിവസം പിന്നിട്ടിട്ടും സർക്കാർ തിരിഞ്ഞ് നോക്കാത്തതിൽ വിജി കടുത്ത വിഷമം അനുഭവിച്ചിരുന്നെന്നും ഇവർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here