സൗദി അറേബ്യയിൽ യന്ത്ര മനുഷ്യന് സർക്കാർ സർവീസിൽ നിയമനം

സൗദി അറേബ്യയിൽ യന്ത്ര മനുഷ്യന് സർക്കാർ സർവീസിൽ നിയമനം. ടെക്‌നീഷ്യൻ തസ്തികയിൽ ദേശീയ സാങ്കേതിക, തൊഴിൽ പരിശീലന കേന്ദ്രത്തിലാണ് റോബോടിന് നിയമനം നൽകിയത്. നേരത്തെ മനുഷ്യ രൂപമുളള സോഫിയ എന്ന റോബോടിന് സൗദി പൗരത്വം നൽകിയത് വാർത്തകളിൽ ഇടം നേടിയിരുന്നു.
ആദ്യമായാണ് യന്ത്രമനുഷ്യന് സൗദിയിൽ ഔദ്യോഗിക നിയമനം നൽകുന്നത്. എംപ്ലോയി ഐ ഡി കാർഡ് വിദ്യാഭ്യാസ മന്ത്രിയും സാങ്കേതിക, തൊഴിൽ പരിശീലന കേന്ദ്രം ചെയർമാനുമായ ഡോ. അഹമദ് ബിൻ മുഹമ്മദ് റോബോടിന് സമ്മാനിച്ചു. ചടങ്ങിൽ സാങ്കേതിക പരിശീലന കേന്ദ്രം ഗവർണർ അഹമദ് ബിൻ ഫഹദ് അൽ ഫുഹൈദ്, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
ടെലിഫോൺ ഉൾപ്പെടെ ഇലക്‌ട്രോണിക് മെഷീൻ വഴി സാങ്കേതിക കേന്ദ്രവുമായി ബന്ധപ്പെടുന്നവരെ റോബോട് സഹായിക്കും. ഇതിന് പധറമെ പ്രദർശനങ്ങൾ, സാങ്കേതിക കേന്ദ്രം നടത്തുന്ന പരിപാടികൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നതിനും യന്ത്രമനുഷ്യന് കഴിയും.
നേരത്തെ മനുഷ്യ രൂപമുളള സോഫിയ എന്ന യന്ത്ര മനുഷ്യന് സൗദി അറേബ്യ പൗരത്വം നൽകുന്നതായി പ്രഖ്യാപിച്ചിരുന്നു. മനുഷ്യന്റെ അൻപതിലധികം ഭാവമാറ്റങ്ങൾ, കൃത്രിമ ബുദ്ധി എന്നിവയാണ് സോഫിയയുടെ പ്രത്യേകത. സൗദി അറേബ്യ സംഘടിപ്പിച്ച ഫ്യൂചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് സമ്മേളനത്തിൽ പ്രതിനിധികളുമായി സംവദിക്കുന്നതിന് എത്തിയപ്പോഴാണ് ഹോംകോംഗിലെ ഹാൻസൻ റോബോടിക്‌സ് നിർമിച്ച സോഫിയക്ക് പൗരത്വം നൽകിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here