ശബരിമല സമരം ദേശീയ തലത്തിലേക്ക് വ്യാപിപ്പിച്ച് ആര്‍എസ്എസ്; ദേശീയ കര്‍മ സമിതിക്ക് രൂപം നല്കി

ശബരിമല സമരം ദേശീയ തലത്തിലേക്ക് വ്യാപിപ്പിച്ച് ആര്‍എസ്എസ്. ബംഗളൂരുവില്‍ നടന്ന ഹിന്ദു സംഘടനാ നേതൃ യോഗത്തില്‍ ശബരിമല ദേശീയ കര്‍മ സമിതിക്ക് രൂപം നല്കി. മാതാ അമൃതാനന്ദമയി, മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സമിതി.
ശബരിമല വിഷയം പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ തലത്തിലേക്ക് ആര്‍എസ്എസ് പ്രക്ഷോഭം വ്യാപിപ്പിക്കുന്നത്. മാതാ അമൃതാനന്ദമയി, കാഞ്ചി ശങ്കരാചാര്യ വിജയേന്ദ്ര സരസ്വതി, പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വര്‍മ്മ എന്നിവര്‍ രക്ഷാധികാരികളായി ശബരിമല ദേശീയ കര്‍മസമിതിക്ക് രൂപം നല്‍കിക്കഴിഞ്ഞു. കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എന്‍. കുമാര്‍ ആണ് സമിതിയുടെ ദേശീയ അദ്ധ്യക്ഷന്‍.
മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍, മുന്‍ പിഎസ്സി ചെയര്‍മാനും സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലറുമായിരുന്ന ഡോ. കെ.എസ്. രാധാകൃഷ്ണന് എന്നിവരും സംഘപരിവാര്‍ പ്രക്ഷോഭ സംഘടനയുടെ ഭാഗമായുണ്ട്. ശബരിമല ദേശീയ കര്‍മസമിതിയുടെ ഉപാദ്ധ്യക്ഷന്മാരാണ് ഇരുവരും.
പിണറായി സര്‍ക്കാരിനെതിരായി നടത്തപ്പെടുന്ന സംഘപരിവാര്‍ ദേശീയ പ്രക്ഷോഭത്തില്‍ സെന്‍കുമാറിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്. മാത്രമല്ല വിഷയത്തില്‍ ഇതുവരെ പരസ്യ പ്രതികരണങ്ങള്‍ക്ക് മുതിരാതിരുന്ന അമൃതാനന്ദമയീ മഠത്തിന്റെ നിലപാടും വ്യക്തമാക്കപ്പെടുകയാണ്. രാജ്യത്തിന്റെ പലഭാഗത്ത് നിന്നും യുവതികളെത്തുന്നതിനാല് പ്രക്ഷോഭം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കണമെന്ന ആവശ്യം ശബരിമല കര്‍മസമിതി ആര്‍എസ്എസ് മുന്‍പാകെ നേരത്തെ വച്ചിരുന്നു. ഒപ്പം സംസ്ഥാന സര്‍ക്കാരിനെ ദേശീതലത്തില്‍ ഒറ്റപ്പെടുത്തുന്നതിനും ദേശീയ പ്രക്ഷോഭം ഉപകരിക്കുമെന്നാണ് ആര്‍എസ്എസ് വിലയിരുത്തല്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here