കെഎസ്ആർടിസി താൽക്കാലിക ജീവനക്കാരുടെ നിയമന പ്രശ്‌നം പഠിച്ച് റിപ്പോർട്ട് നൽകാൻ പ്രത്യേക സമിതി

കെഎസ്ആർടിസിയിലെ താൽക്കാലിക ജീവനക്കാരുടെ നിയമന പ്രശ്‌നം പഠിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചു . നിയമന വിവരങ്ങൾ ബുധനാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ എംപാനൽ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. പിരിച്ചുവിടപ്പെട്ട കണ്ടക്ടർമാരുടെ ലോങ്ങ് മാർച്ച് സെക്രട്ടറിയറ്റ് പടിക്കൽ അവസാനിച്ചു. ഇന്ന് 923 സർവീസുകൾ കെഎസ്ആർടിസി റദ്ദാക്കി.
ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെആർ ജ്യോതിലാൽ, കെഎസ്ആർടിസി സിഎംഡി ടോമിൻ ജെ തച്ചങ്കരി, നിയമ ധനകാര്യ സെക്രട്ടറിമാരുടെ പ്രതിനിധികൾ എന്നിവരാണ് സമിതി അംഗങ്ങൾ. ഈ മാസം 27 നകം സമിതി യോഗം ചേരണമെന്ന് ഗതാഗത മന്ത്രി നിർദേശിച്ചു. ജീവനക്കാരുടെ വിവരങ്ങൾ കെഎസ്ആർടിസിയെ അറിയിക്കാനുള്ള സമയപരിധി ബുധനാഴ്ച അഞ്ചുമണി വരെ നീട്ടി . ആലപ്പുഴയിൽ നിന്ന് ആരംഭിച്ച താൽക്കാലിക കണ്ടക്ടർമാരുടെ ലോങ്ങ് മാർച്ച് മൂന്ന് ജില്ലകളിൽ പര്യടനം നടത്തിസെക്രട്ടറിയേറ്റ് പടിക്കൽ അവസാനിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കാൻ ഒരുങ്ങുകയാണ് കൂട്ടായ്മ.
അതേസമയം തുടർച്ചയായ എട്ടാം ദിവസവും കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷമാണ്. തിരുവനന്തപുരം മേഖലയിൽ 370 എറണാകുളം മേഖലയിൽ 429 കോഴിക്കോട് മേഖലയിൽ 124 സർവീസുകൾ റദ്ദാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here