വനിതാ മതിലിനായി ക്ഷേമ പെൻഷനിൽ നിന്ന് അനുവാദമില്ലാതെയുള്ള പണപ്പിരിവ്; കണക്കുകൾ പരിശോധിക്കില്ലെന്ന് സംഘാടക സമിതി
പാലക്കാട് ജില്ലയിൽ പലയിടത്തും ക്ഷേമ പെൻഷനിൽ നിന്ന് അനുവാദമില്ലാതെ വനിതാ മതിലിനായി പണം പിരിച്ചതിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് വനിതാ മതിൽ സംഘാടക സമിതി. പിരിവ് നടത്തിയവരുടെ കണക്കുകൾ പരിശോധിക്കില്ലെന്നും സംഘാടക സമിതി പ്രവർത്തകർ അറിയിച്ചു. സംഭവത്തെ കുറിച്ച് പോലീസ് തന്നെ അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
പാലക്കാട് ജില്ലയിലെ പുതുശേരി, എലപ്പുള്ളി, ഒറ്റപ്പാലം എന്നിവിടങ്ങളിൽ വനിതാ മതിലിനായി ക്ഷേമ പെൻഷനിൽ നിന്ന് ഉപഭോക്താക്കളുടെ അനുമതിയില്ലാതെ പണം പിരിക്കുന്നുവെന്ന് വ്യാപക പരാതി ഉയരുന്നതിനിടെയാണ് പിരിവു നടത്തുന്നവരെക്കുറിച്ച് ഒന്നും അറിയില്ലെന്ന വിശദീകരണവുമായി സംഘാടകർ തന്നെ രംഗത്തെത്തിയത്. ഇതിനായി ആരെയും സംഘാടക സമിതി ഏർപ്പെടുത്തിയിട്ടില്ല. എത്ര രൂപ പിരിച്ചുവെന്നോ എത്ര രൂപ ചെലവാക്കിയെന്നോ പരിശോധിക്കാൻ കഴിയില്ലെന്നും ഇവർ പറഞ്ഞു.
പാലക്കാട് ജില്ലയിൽ വേറെയും സ്ഥലങ്ങളിൽ ക്ഷേമ പെൻഷൻകാരിൽ നിന്ന് അനുവാദമില്ലാതെ പണം പിരിക്കുന്നുണ്ടെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. ക്രമക്കേടിനെ കുറിച്ച് സിപിഎം അന്വേഷിച്ചാൽ പോരെന്നും, പോലീസ് തന്നെ അന്വേഷിക്കണമെന്നും പാലക്കാട് ഡിസിസി പ്രസിഡന്റ് പറഞ്ഞു. സംഭവത്തിൽ സഹകരണ വകുപ്പിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here